കൊച്ചി : കേരളം ഭീകരരുടെ ഹബ്ബായി മാറിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുന്നു. ജില്ലകളിൽ കൂടാതെ ഉപനഗരങ്ങളിലും യൂണിറ്റുകൾ ആരംഭിക്കും.
ഈരാറ്റുപേട്ട, പെരുമ്പാവൂർ, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, ആലപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഐബി യൂണിറ്റുകൾ വരുന്നത്. ചില യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തും ഭീകരാക്രമണം നടത്തുന്ന സംഘടനകളുടെ ഹബ്ബായി കേരളം മാറിയ പശ്ചാത്തലത്തിലാണ് നടപടികൾ.
ഭീകര പ്രവർത്തനങ്ങൾ നടത്താനുള്ള ആസൂത്രണം, പരിശീലനം, സാമ്പത്തിക സഹായം, കൃത്യം നടത്തിയതിന് ശേഷമുളള ഒളിത്താവളം ഒരുക്കൽ എന്നിവയ്‌ക്ക് കേരളത്തിലെ ചില നഗരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ മൂന്ന് അൽ ഖ്വായ്ദ ഭീകരരെ കേരളത്തിൽ നിന്നും പിടികൂടുകയും ചെയ്തിരുന്നു.
കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിയിൽ സ്‌ഫോടനം നടത്തിയ ഭീകരർ കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു. മാവോയിസ്റ്റുകളും വിഘടനവാദികളും പോപ്പുലർ ഫ്രണ്ട് തീവ്രവാദികളും ഇവിടെ തമ്പടിക്കുന്നുണ്ട്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ കേരളത്തിൽ നിന്നുൾപ്പെടെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കാൻ വേണ്ടിയാണ് ഐബി യൂണിറ്റുകൾ ആരംഭിക്കുന്നത്. എന്നാൽ ഭീകരതയെ ചെറുക്കുന്ന പ്രവർത്തനത്തിൽ സംസ്ഥാന പോലീസിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും ഐബി പരാതിപ്പെടുന്നുണ്ട്.
Comments