ന്യൂഡൽഹി: ഇന്ത്യയുടെ ഭാവി ഇന്ധനം ദ്രവീകൃത പ്രകൃതി വാതകം(എൽഎൻജി) ആണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ശുദ്ധവും മലിനീകരണരഹിതവും ചെലവ് കുറഞ്ഞതുമായ ദ്രാവക ഇന്ധനമാണ് എൽഎൻജി, ഇത് സംഭരിക്കാനും ലോജിസ്റ്റിക് ചെലവ് കുറയ്ക്കാനും എളുപ്പമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറ് ശതമാനവും ബയോ എഥനോളിന്റെ സഹായത്തോടെ പ്രവർത്തിയ്ക്കുന്ന ഫ്ളെക്സ് എഞ്ചിനുകൾ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രാലയം തീപിടുത്തങ്ങൾ പരിശോധിക്കാൻ ഉന്നതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഉയർന്ന താപനിലയാണ് തീപിടുത്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബാറ്ററി സെല്ലുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും തകരാറുകളുണ്ടെങ്കിൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കണമെന്നും മന്ത്രി ഇവി നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു. ബാറ്ററി സെല്ലിൽ ചില പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ വാഹന നിർമ്മാണ കമ്പനി ടെസ്ലയെ ഇന്ത്യയിലേക്ക് ഇന്ന് മന്ത്രി സ്വാഗതം ചെയ്തിരുന്നു. എന്നാൽ ചൈനയിൽ നിന്ന് നിർമ്മിച്ച കാറുകൾ ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയിൽ സാങ്കേതിക വിദ്യയും സ്പെയർപാർട്സും ലഭ്യമാണെന്നും നല്ല വിപണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments