ലക്‌നൗ: എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും എന്നാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ആവരുതെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം അനുസരിച്ച് യുപിയിലെ ആരാധനാലയങ്ങൾ. 17,000 ആരാധനാലയങ്ങളാണ് സംസ്ഥാനത്ത് ഉത്തരവ് നടപ്പിലാക്കിയത്. ആരാധനലായങ്ങളുടെ പരിസരത്തിനുള്ളിൽ മാത്രം കേൾക്കാവുന്ന രീതിയിൽ ഉച്ചഭാഷിണിയുടെ ശബ്ദം സജ്ജീകരിക്കണമെന്നായിരുന്നു നിർദേശം.
ആരാധനാലയങ്ങളിലെ അധികാരികൾ സ്വമേധയ ഉത്തരവ് നടപ്പിലാക്കിയെന്നാണ് വിവരം. 125 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി യുപി പോലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ വ്യക്തമാക്കി.
സംസ്ഥാനത്ത് സമാധാനപരമായി നമാസ് നടത്തുന്നതിനുള്ള സുരക്ഷാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എഡിജി പ്രശാന്ത് കുമാർ അറിയിച്ചു. യുപിയിലെ 37,344 മതമേലാധ്യക്ഷൻമാരുമായി ഉച്ചഭാഷിണി വിഷയത്തിൽ ചർച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഉച്ചഭാഷിണി എടുത്തുമാറ്റിയിരുന്നു. നേരത്തെ ഒന്നര മണിക്കൂർ പതിവായി ക്ഷേത്രത്തിൽ ഗാനാലാപനം ഉച്ചത്തിൽ നടത്തിയിരുന്നതും ഇപ്പോൾ നിർത്തലാക്കിയിട്ടുണ്ട്. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദവും അധികൃതർ കുറച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അനുമതി കൂടാതെ മതപരമായ ഘോഷയാത്രകളോ മാർച്ചുകളോ നടത്താൻ അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി യോഗി നേരത്തെ ഉത്തരവിട്ടിരുന്നു.
Comments