ന്യൂയോർക്ക്: സമുദ്രതീരങ്ങളിലെ രാജ്യങ്ങൾക്ക് മണൽ വാരലിന്റെ ഗുരുതരമായ അപകടത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര പരിസ്ഥിതി രക്ഷാ സമിതി. കടൽതീരങ്ങളിൽ നിന്നും മണൽ വാരൽ നിയമം മൂലം ഉടൻ നിരോധിക്കണമെന്നാണ് നിർദ്ദേശം. ഭൂവിഭാഗങ്ങളെ കടൽ കവർന്നുകൊണ്ടി രിക്കുകയാണ്. നിലവിലുള്ള കരയുടെ ബലം നഷ്ടപ്പെടാതിരിക്കാനും ഭൂഗർഭ ജലം മലിനമാകാതിരിക്കാനും മറ്റ് മാർഗ്ഗങ്ങളില്ല. തീര മണൽ ഖനനം നിർത്തണമെന്നും ബദൽ സംവിധാനം ചിന്തിക്കണമെന്നുമാണ് നിർദ്ദേശം.
ഇന്ന് ലോകത്ത് ജലം കഴിഞ്ഞാൽ വളരെ വേഗം ഊറ്റിയെടുക്കുന്നത് മണലാണ്. ഒരു വർഷം ആഗോളതലത്തിൽ കുഴിച്ചെടുക്കുന്ന മണലിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നാണ് പഠനം. 50 ദശലക്ഷം ടൺ മണലും ഗ്രാവലും ഉപയോഗിച്ച് 27 മീറ്റർ വീതിയിലും 27 മീറ്റർ ഉയരത്തിലും നിലവിലെ ഭൂമിക്ക് ചുറ്റും ഒരു മതിൽ പണിയാവുന്നത്രയും മണലാണ് ഒരുവർഷം മാത്രം ഖനനം ചെയ്ത് തീരപ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നതെന്ന് ഉദാഹരണ സഹിതം പറയുന്നു.
രാജ്യങ്ങൾ സ്വന്തം നിയമം മൂലം തന്നെയാണ് മണൽ ഖനനം നിരോധിക്കേണ്ടത്. അതാത് രാജ്യത്തെ തീരദേശത്തുനിന്നും ഇനി ഒരു കാരണവശാലും മണൽ വാരാൻ അനുവദിക്കരുത്. അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ലെന്നും യുഎൻ മുന്നറിയിപ്പിൽ പറയുന്നു. നിർമ്മാണ മേഖലയിൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തിയേ മതിയാകൂ.
തീരദേശ മണ്ണും കരയും ദുർബലമാകുന്നതോടെ മണ്ണൊലിപ്പ് ശക്തമാകും. ഭൂമിക്ക് കടൽജലത്തെ അരിച്ച് ശുദ്ധജലമാക്കാനുള്ള പാളികൾ നഷ്ടമാകും. കടൽ ക്ഷോഭങ്ങളെ നേരിടാൻ കരയ്‌ക്ക് ശക്തിയില്ലാതാകും. മാത്രമല്ല. ഇതെല്ലാം നേരിട്ട് ബാധിക്കുന്നത് കടൽ ജീവികളേയും തീരദേശത്തെ സസ്യവൈവിധ്യങ്ങളേയുമാണെന്ന് മറക്കരുതെന്നും യുഎൻ അറിയിക്കുന്നു.
Comments