തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ. മാസ്‌ക് ഉപയോഗം കർശനമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കാനുള്ള തീരുമാനം.
സംസ്ഥാനത്തെയും, രാജ്യത്തെയും, കൊറോണ സാഹചര്യങ്ങൾ സംസ്ഥാന ദുരന്തനിവാരണ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌ക് ഉപയോഗം കർശനമാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു സ്ഥലങ്ങൾ, കൂടിച്ചേരലുകൾ, തൊഴിലിടങ്ങൾ, യാത്രാ വേളകളിൽ എല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണം. ഇത് ലംഘിച്ചാൽ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാസ്‌ക് ഉപയോഗം തുടരാൻ ആരോഗ്യമന്ത്രി വീണാ ജോർജും നിർദ്ദേശിച്ചിരുന്നു.
കൊറോണ കേസുകൾ കുറയാൻ ആരംഭിച്ചതോടെ സംസ്ഥാനം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതേ തുടർന്ന് മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്ത് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആരംഭിച്ചതോടെ കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കുകയായിരുന്നു. പിഴ ഒഴിവാക്കിയതോടെ ആളുകൾ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാനും ആരംഭിച്ചിട്ടുണ്ട്.
Comments