തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. സിനിമാ സംഘടനയുടെ യോഗമാണ് സർക്കാർ വിളിച്ചത്. മെയ് നാലിനാണ് യോഗം. കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് ഒന്നരവർഷത്തിന് ശേഷമാണ് വിഷയത്തിൽ സർക്കാർ യോഗം വിളിക്കുന്നതെന്നതും ശ്രദ്ധേയം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും യോഗം.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകാനാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യൂസിസി അടക്കം റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.
2018 മെയ് മാസത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്നംഗസമിതി രൂപീകരിച്ചത്. ജസ്റ്റീസ് ഹേമ, റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. 2020 ജനുവരിയിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇതുവരെ സർക്കാർ ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
Comments