ന്യൂഡൽഹി: കൊറോണ വ്യാപനം ആരംഭിച്ചിട്ട് രണ്ട് വർഷങ്ങൾ പിന്നിടുമ്പോഴും വ്യത്യസ്ത വകഭേദങ്ങളുടെ ആവിർഭാവത്തിന് ഇപ്പോഴും അന്ത്യം കുറിച്ചിട്ടില്ല. നാൾക്കുനാൾ പുതിയ വകഭേദങ്ങളും ഉപവകഭേദങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് നിലവിലെ സാഹചര്യം. ഏതാനും നാളുകൾക്ക് മുമ്പ് സ്റ്റെൽത്ത് ഒമിക്രോൺ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബിഎ.2 ആയിരുന്നു വലിയ തോതിൽ രോഗ വ്യാപനത്തിന് കാരണമാക്കിയതെങ്കിൽ മറ്റൊരു വകഭേദത്തിന്റെ സാന്നിധ്യമാണ് ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബിഎ.2.12.1 എന്ന ഒമിക്രോൺ ഉപവകഭേദമാണ് നിലവിൽ ഇന്ത്യയിലടക്കം പുതിയ തരംഗത്തിന് കാരണമാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിഭാഗം കേസുകളും ബിഎ.2.12.1 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ പുതിയ വ്യാപനത്തിന് കാരണമായതും ബിഎ.2.12.1 ആണെന്നാണ് കണ്ടെത്തൽ. ന്യൂയോർക്കിലാകട്ടെ പുതിയ രോഗകളിൽ 58 ശതമാനവും ബിഎ.2.12.1 ഉപവകഭേദമാണ്.
ഏകദേശം 13 രാജ്യങ്ങളിൽ ഈ ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ അൽപം ഗുരുതരമായ രോഗവ്യാപനത്തിന് തുടക്കമിട്ടിരിക്കുന്നത് യുഎസിലാണ്. അതീവ അപകടകാരിയായി കണ്ടിരുന്ന സ്റ്റെൽത്ത് ഒമിക്രോൺ ഉപവകഭേദത്തേക്കാൾ വേഗത്തിൽ ബിഎ.2.12.1 പടരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മറ്റ് വകഭേദങ്ങളിൽ വാക്‌സിൻ ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബിഎ.2.12.1 ഉപവകഭേദത്തിന് നിലവിൽ ഉൽപാദിപ്പിക്കപ്പെട്ടിട്ടുള്ള വാക്‌സിനുകൾക്ക് പ്രതിരോധം തീർക്കാനാകുമോ എന്ന ഗവേഷണത്തിലാണ് വിദഗ്ധർ.
Comments