തിരുവനന്തപുരം: സ്വതന്ത്രമായി ചിന്തിക്കാൻ അവകാശം നൽകുന്നത് ഹിന്ദുമതം മാത്രമാണെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഹിംസയാണ്. ഹിന്ദുമതം മാത്രമാണ് സ്വതന്ത്രമായി ചിന്തിക്കാൻ അവസരം നൽകുന്നത്. 90 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്ന സ്ഥലമാണ് കശ്മീർ. ഹിന്ദുക്കളാണ് കശ്മീരിനെ സ്വർഗമാക്കി മാറ്റിയത്. കഴിഞ്ഞ ആയിരം വർഷമായി ന്യൂനപക്ഷ മതങ്ങളാണ് ഭരിച്ചിരുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
കേരളത്തിൽ ഹിന്ദി സിനിമകൾ ഒന്ന് രണ്ട് ദിവസങ്ങളിൽ കൂടുതൽ ഓടാറില്ല. കേരളത്തിൽ കശ്മീർ ഫയൽസിന് ആദ്യ ദിവസം ലഭിച്ചത് രണ്ട് സ്‌ക്രീനുകൾ മാത്രമാണ്. എന്നാൽ പിന്നാലെ ആഴ്‌ച്ചകളോളം കശ്മീർ ഫയൽസ് ഹൗസ് ഫുള്ളായി പ്രദർശനം തുടർന്നു. തമിഴ്‌നാട്ടിലും സിനിമ ആഴ്‌ച്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നു. ഇന്ത്യയ്‌ക്ക് പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നാളെ ചിത്രം ഇസ്രായേലിൽ റിലീസിനൊരുങ്ങുകയാണ്. ഇസ്ലാമിക് രാജ്യങ്ങളായ ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ ജനങ്ങൾ സിനിമ പ്രദർശിപ്പിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇന്തോനേഷ്യയിലെ മുസ്ലീംങ്ങളും ഇന്ത്യയിലെ മുസ്ലീങ്ങളും തമ്മിൽ വലിയ രീതിയിലെ വ്യത്യാസമുണ്ട്. അവർ മതപരമായി മുസ്ലീമും സാംസ്‌കാരികപരമായി ഹിന്ദുവുമാണ്. മുസ്ലീമായിരിക്കാം എന്നിരുന്നാലും തങ്ങൾ പിന്തുടരുന്നത് ഹിന്ദു സംസ്‌കാരമാണെന്ന് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
ഇടതുപക്ഷം ആദ്യം സിനിമയെ പുച്ഛിച്ചു. ഈ മനുഷ്യന് എങ്ങനെ സിനിമ എടുക്കാൻ സാധിക്കുമെന്ന് പറഞ്ഞ് തള്ളി. എന്നാൽ തനിക്കറിയാം ഈ ആളുകളുടെ മനസ്സ്. തന്റെ സിനിമയിലെ ഒരോ ചെറിയ സീനും സംഭാഷണവും അത്രത്തോളം പഠനം നടത്തിയുണ്ടായതാണ്. കോമഡി ആണോ ദുരന്തമാണോ എന്നറിയില്ല, കേരളം അടക്കമുള്ള സ്ഥലങ്ങളിലെ ആളുകൾ പറയുന്നത് ഈ സിനിമയിലേത് സംഘടിത പ്രചാരണം ആണെന്നാണ്. ഈ സിനിമയിലെ ഏത് ഭാഗമാണ് ഇത്തരത്തിൽ സംഘടിതമായ പ്രചാരണമായി തോന്നുന്നതെന്നാണ് തനിക്ക് ഇത്തരക്കാരോട് ചോദിക്കാനുള്ളതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
താൻ കണ്ട എല്ലാ മാദ്ധ്യമ പ്രവർത്തകരും പറയുന്നത് ചിത്രം ഇസ്ലാമോഫോബിക്ക് ആണെന്നാണ്. അത്തരക്കാരോട് താൻ ചോദിച്ചു എന്താണ് ഇസ്ലാമോ ഫോബിയ എന്ന്. ‘സിനിമയിൽ ഇസ്ലാമെന്നോ മുസ്ലീം എന്നോ പാകിസ്താൻ എന്നോ വാക്ക് ഉണ്ടോ എന്ന് അവരോട് ഞാൻ ചോദിച്ചു. ഇല്ലെന്നായിരുന്നു അവരുടെ മറുപടി. ഭീകരതയെ കുറിച്ചാണ് ചിത്രം പറയുന്നത്’. ഭീകരവാദവും ഇസ്ലാമും തമ്മിൽ താൻ കലർത്തിയിട്ടില്ലെന്നും നിങ്ങളാണ് കലർത്തുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
Comments