ന്യൂഡൽഹി: ചെറിയ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യുകയാണ്. ഭൂരിഭാഗം രോഗികൾക്കും വളരെ ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കിലും ജനങ്ങൾ ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധരുടെ നിർദേശം.
ഡൽഹിയിലുള്ള അപ്പോളോ ആശുപത്രിയിലെ മുതിർന്ന പൾമോണോളജിസ്റ്റ് ആയ ഡോ. നിഖിൽ മോദിയുടെ നിർദേശപ്രകാരം രോഗത്തിന്റെ തീവ്രത കുറവാണെങ്കിലും ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിൽ വിട്ടുവീഴ്ചയരുതെന്ന് പറയുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊറോണ രോഗികൾ വർധിച്ചിട്ടുണ്ട്. ഭൂരിഭാഗം രോഗികളുടെ അവസ്ഥ മെച്ചപ്പെട്ട നിലയിലാണ്. ആർക്കും തന്നെ ഗുരുതര പ്രശ്‌നങ്ങളില്ല. എങ്കിലും വൈറസ് വ്യാപനത്തെ ചെറുക്കാൻ മാസ്‌ക് നിർബന്ധമായും ധരിക്കണം. കേസുകൾ ഇനിയും ഉയരുന്ന രീതിയാണ് തുടരുന്നതെങ്കിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും നിഖിൽ മോദി പറഞ്ഞു.
രോഗബാധിതരാകുന്ന പലർക്കും ദഹനപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മിക്കവരും ഡയേറിയ നേരിടുന്നു. എങ്കിലും ആർക്കും തന്നെ ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണ് ഗുരുതര രോഗമുള്ളവർക്ക് മാത്രമാണ് ആശുപത്രിയിൽ കിടക്കേണ്ടി വരുന്നതെന്നും നിഖിൽ മോദി ചൂണ്ടിക്കാട്ടി.
ഇപ്പോൾ പുരോഗമിക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കണം. സമൂഹത്തിലെ രോഗവാഹകരാകാൻ കുട്ടികൾക്ക് കഴിയുമെന്നതിനാലാണിത്. നിലവിലെ സാഹചര്യത്തിൽ വാക്‌സിനേഷൻ നടത്താത്തത് കുട്ടികളിലാണ്. അതുകൊണ്ടാണ് അവർ രോഗവാഹകരാകാനുള്ള സാധ്യത വർധിക്കുന്നതെന്നും ഡോക്ടർ സൂചിപ്പിച്ചു.
നിലിവിൽ രാജ്യത്ത് രണ്ടായിരത്തിലധികം പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച 2,927 പേർക്കും ചൊവ്വാഴ്ച 2,483 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
Comments