തിരുവനന്തപുരം: സിൽവർ ലൈനിൽ കെ.റെയിൽ സംഘടിപ്പിക്കുന്ന വിദഗ്ധരുടെ സംവാദം തുടങ്ങി. സിൽവർ ലൈനിനെ അനുകൂലിച്ച് മൂന്നു പേരും എതിർവാദം ഉന്നയിക്കാൻ ഒരാളുമാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം നടക്കുന്നത്. സംവാദത്തിനിടെയും ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് കല്ലിടൽ നടക്കുകയാണ്.
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പലിങ്ങാട് സിൽവർ ലൈൻ സർവേ കല്ലിടലിന് എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്നപ്പോഴാണ് അധികൃതർ കുഴിയെടുക്കാൻ ശ്രമിച്ചത്. ഇതറിഞ്ഞെത്തിയ വീട്ടുകാരും ജനങ്ങളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരിട്ട കല്ല് വീട്ടുടമ പിഴുത് മാറ്റി. വീട്ടുകാരുടെ അനുമതിയോടെ മാത്രം കല്ലിട്ടാൽ മതിയെന്നാണ് ജനങ്ങളുടെ നിലപാട്. കല്ലിടൽ തടഞ്ഞതോടെ വൻ പോലീസ് സംഘം സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.
സംവാദത്തിൽ റെയിൽവേ ബോർഡ് മുൻ മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ. കുഞ്ചെറിയ പി.ഐസക്, എസ്.ആർ രഘുചന്ദ്രൻ നായർ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്ന പാനലിലെ അംഗങ്ങൾ. പദ്ധതിയെ എതിർക്കുന്ന പാനലിൽ ആർ.വി.ജി മേനോൻ മാത്രമാണ് പങ്കെടുക്കുന്നത്.
മികച്ച ഗതാഗത സൗകര്യമുണ്ടാക്കിയാൽ എല്ലാ രംഗത്തും വികസനം കൈവരിക്കാമെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ പറഞ്ഞു. എതിർക്കുന്ന പദ്ധതികൾ 25 വർഷം കഴിയുമ്പോൾ നാട്ടിൽ തിരിച്ച് വരും. വികസനത്തിൽ രാഷ്‌ട്രീയം കലർത്തരുതെന്നും പദ്ധതിയെ അനുകൂലിക്കുന്ന രഘുചന്ദ്രൻ പറഞ്ഞു. സ്ഥലം നഷ്ടമാകുന്നവർക്ക് ഹൃദയവേദനയുണ്ടാകും. എന്ത് വിലകൊടുത്തും നടപ്പാക്കുമെന്നത് മര്യാദകേടാണെന്ന് ആർവിജി പറഞ്ഞു.
Comments