ന്യൂഡൽഹി: അക്രമം ആർക്കും ഗുണം ചെയ്യില്ലെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് മാനവികത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. കിഴക്കൻ മഹാരാഷ്‌ട്രയിൽ ‘ഗദ്ദിനാശിനി’ പരിപാടിയിൽ (മതപരമായ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് സിന്ധി സമുദായാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
മനുഷ്യൻ എന്നും സമാധാനപ്രിയരായിരിക്കണം. ഇതിനായി എല്ലാ സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് മാനവികത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെയുണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിന്ധി ഭാഷയുടെയും സംസ്‌കാരത്തിന്റെയും നിലനിൽപ്പ് ഉറപ്പാക്കാൻ രാജ്യത്ത് ഒരു സിന്ധി സർവ്വകലാശാല സ്ഥാപിക്കണം. ഇന്ത്യ ഒരു ബഹുഭാഷാ രാജ്യമാണെന്നും ഓരോ ഭാഷയ്‌ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സിന്ധി സമൂഹം സമൃദ്ധമായ സംഭാവന നൽകിയിട്ടുണ്ട്. അതിനാൽ സിന്ധി സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിഭക്ത ഭാരതം എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഈ സ്വപ്നം തീർച്ചയായും സാക്ഷാത്കരിക്കുമെന്നും ചടങ്ങിൽ സംസാരിച്ച ജഗദ്ഗുരു ശങ്കരാചാര്യ വാസുദേവാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു.
Comments