കൊക്ക-കോളയിൽ കൊക്കെയ്ൻ ഉണ്ടോ..? ഇപ്പോഴില്ലെങ്കിൽ പണ്ട് ഉണ്ടായിരുന്നോ.?
സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിത്..
ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കിന്റെ ഒരൊറ്റ ട്വീറ്റാണ് ഈ ചോദ്യങ്ങൾക്ക് കാരണം. കൊക്ക-കോളയെക്കുറിച്ചുള്ള ആ ട്വീറ്റും കോളയിൽ അടങ്ങിയിരിക്കുന്ന കൊക്കെയ്‌നെക്കുറിച്ചും പരിശോധിക്കാം..
ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ അടുത്തതായി കൊക്ക-കോള വാങ്ങുമെന്നും കോളയിൽ കൊക്കെയ്ൻ തിരികെ കൊണ്ടുവരുമെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. കൊക്ക-കൊളയെന്ന കമ്പനിയെ സ്വന്തമാക്കുമെന്ന പ്രഖ്യാപനത്തേക്കാൾ, കോളയിൽ കൊക്കെയ്ൻ സാന്നിധ്യം തിരികെ കൊണ്ടുവരുമെന്ന മസ്‌കിന്റെ വാക്കുകളാണ് ഇതോടെ അമ്പരപ്പുണ്ടാക്കിയത്. മസ്‌കിന്റെ പ്രഖ്യാപനം വെറുമൊരു തമാശയാണോ അതോ കമ്പനി ഏറ്റെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവത്തിൽ ആലോചിച്ചിട്ടുണ്ടോയെന്നത് ഇതുവരെയും വ്യക്തമല്ല. എന്നിരുന്നാലും കോളയിൽ കൊക്കെയ്ൻ അടങ്ങിയിരുന്നോ എന്നതാണ് ട്വീറ്റ് കണ്ട ഓരോരുത്തരും ചിന്തിച്ചത്.
മസ്‌കിന്റെ പ്രഖ്യാപനത്തിൽ നിന്നും ഒരു കാര്യം വ്യക്തമായിരുന്നു. നിലവിൽ നാം കുടിക്കുന്ന കൊക്ക-കോളയിൽ കൊക്കെയ്ൻ അടങ്ങിയിട്ടില്ല. പക്ഷേ, മുമ്പുണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ട് ഇന്നതില്ല.. നമുക്ക് നോക്കാം..
കൊക്ക-കോളയിൽ പണ്ട് കൊക്കെയ്ൻ അടങ്ങിയിരുന്നു എന്ന കാര്യം വാസ്തവമാണോയെന്ന ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് ഉത്തരം. 1885ൽ പുറത്തിറക്കിയ ശീതളപാനീയമായ കൊക്ക-കോളയിൽ കൊക്കെയ്ൻ അടങ്ങിയിരുന്നു.
ജോർജിയയിലുള്ള ഫാർമസിസ്റ്റ് ആയിരുന്ന ജോൺ പെമ്പേർട്ടൻ ആണ് കൊക്ക-കോള വികസിപ്പിച്ചത്. അന്നത്തെ കോളയുടെ ചേരുവകളിൽ വളരെ ചെറിയ അളവിൽ കൊക്കെയ്നും അടങ്ങിയിരുന്നതായി യുഎസിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് വ്യക്തമാക്കുന്നു.
കൊക്ക-കോള എന്ന പേരുപോലും ആവിർഭവിച്ചത് കൊക്കെയ്ൻ അടങ്ങിയിരുന്നത് കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. കോക്ക എന്ന ചെടിയുടെ ഇലയാണ് കൊക്ക-കോളയുടെ പ്രധാന ചേരുവകളിലൊന്ന്.. ഒരു കാലത്ത് കോക്ക ഇലകളിൽ നിന്ന് കൊക്കെയ്ൻ വേർതിരിച്ചെടുത്തിരുന്നു. ഇങ്ങനെയാണ് ശീതളപാനീയത്തിന് കൊക്ക-കോള എന്ന പേര് നൽകിയതെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്.
അന്നത്തെ കാലത്ത് യുഎസിൽ കൊക്കെയ്ൻ നിയമവിരുദ്ധമായിരുന്നില്ല. പല മരുന്നുകളിലും സാധാരണയായി ഉപയോഗിച്ച് വന്നിരുന്ന ഘടകമായാണ് കൊക്കെയ്നിനെ കണക്കാക്കിയിരുന്നത്. ഔഷധ ഗുണമുണ്ടെന്നും വാദങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊക്കെയ്ൻ ചേർത്ത് പുറത്തിറക്കിയ കൊക്ക-കോള ഒരു ബ്രയിൻ ടോണിക്ക് ആണെന്നാണ് ഉൽപാദകർ പറഞ്ഞിരുന്നത്. മരുന്ന് പാനീയമെന്ന ലേബലിൽ കൊക്ക-കോള വിപണിയിലെത്തുകയും ചെയ്തു.
ക്ഷീണം, വയറിലെ പ്രശ്നങ്ങൾ, തലവേദന എന്നിവയ്‌ക്ക് പരിഹാരം നൽകാൻ കൊക്ക-കോളയ്‌ക്ക് കഴിയുമെന്ന രീതിയിലാണ് ബ്രയിൻ ടോണിക് എന്ന പേരിൽ ഇറങ്ങിയ കൊക്ക-കോളയ്‌ക്ക് പ്രചാരണം നൽകിയിരുന്നത്. ഇന്നത്തെ പോലെ ഡ്രഗ് റെഗുലേഷൻസ് ഒന്നും തന്നെ 19-ാം നൂറ്റാണ്ടിൽ ഇല്ലാതിരുന്നതിനാൽ ‘കൊക്കെയ്ൻ കോള’ വിപണി കീഴടക്കുകയും ചെയ്തു. ഇതിന് സമാനമായി മറ്റ് പല ഉൽപാദകരും തങ്ങളുടെ ശീതളപാനിയങ്ങളിൽ ലഹരി മരുന്നുകൾ ഉൾപ്പെടുത്തി പുറത്തിറക്കാനും തുടങ്ങി.
എന്നാൽ 1891 ആയപ്പോൾ കോളയിൽ ഉപയോഗിക്കുന്ന കൊക്കെയ്നിനെതിരെ പലരും രംഗത്തെത്തി. തൽഫലമായി കൊക്ക-കോള ഉൾപ്പെടെ എല്ലാ ഉൽപാദകരും തങ്ങളുടെ ശീതള പാനീയത്തിൽ ചേർക്കുന്ന ലഹരി പദാർത്ഥങ്ങളുടെ അളവ് കുറയ്‌ക്കാൻ ആരംഭിച്ചു. ചെറിയ തോതിൽ കുറച്ച് കൊണ്ടുവന്ന് ഒടുവിൽ 1929 ആയപ്പോഴേക്കും പൂർണമായും കോളയിൽ നിന്ന് കൊക്കെയ്ൻ മിശ്രിതം ഒഴിവാക്കുകയായിരുന്നു.
ഇന്ന് കൊക്കെയ്ൻ ഉപയോഗം ഇന്ത്യയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ മസ്‌കിന്റെ പ്രഖ്യാപനം തമാശയല്ലെങ്കിലും നടപ്പിലാകാൻ പോകുന്നില്ലെന്ന് ചുരുക്കം. കോളയിൽ കൊക്കെയ്ൻ തിരികെ കൊണ്ടുവരുമെന്ന ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെ മെക്‌ഡൊണാൾഡ്‌സ് സ്വന്തമാക്കുമെന്നും അവിടുത്തെ ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കിയെടുക്കുമെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം പണ്ട് പങ്കുവെച്ച ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടായിരുന്നു ഇത്. എന്നാൽ തനിക്ക് അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് ഇതിനെല്ലാം ഒടുവിൽ മസ്‌ക് പറയുന്നത്. അതിനർത്ഥം കോളയെക്കുറിച്ചും പഴയ കൊക്കെയ്ൻ ചേരുവയെക്കുറിച്ചും മെക്‌ഡൊണാൾഡ്‌സിനെക്കുറിച്ചുമെല്ലാം ലോകസമ്പന്നൻ ചില നേരം പോക്കുകൾ പറയുകയാണെന്നാണ് വിലയിരുത്തൽ..
Comments