ജയ്പൂർ : പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കുറ്റവാളികളായ സുൽത്താൻ ബിൽ, ചോട്ടു ലാൽ എന്നിവർക്കാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. ഇത് കൂടാതെ പ്രതികൾ 1.20 ലക്ഷം രൂപ പിഴയടയ്‌ക്കണം. പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്നും ജഡ്ജി ബാൽ കൃഷ്ണ ഉത്തരവിട്ടു.
കഴിഞ്ഞ ഡിസംബറിലാണ് 15 കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കാട്ടിൽ ആടിനെ മേയ്‌ക്കാൻ പോയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പതിനേഴുകാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പ്രതികൾ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയും പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കുട്ടി മരിച്ച ശേഷവും ഇവർ പീഡനം തുടർന്നു എന്നും പോലീസ് കണ്ടെത്തിയിരുന്നു. പതിനേഴുകാരനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.
സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയ പോലീസ് 100 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. വിശദമായ വിചാരണയ്‌ക്ക് ശേഷം മുഖ്യപ്രതികളായ രണ്ട് പേർക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. പോസ്‌കോ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിക്കുന്ന രാജ്യത്തെ ആദ്യ കേസാണിതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മഹാവീർ സിംഗ് പറഞ്ഞു.
Comments