തിരുവനന്തപുരം: മുൻ എംപിയും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം. അടുത്തിടെ എംപി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ സോഷ്യൽ മീഡിയകളിൽ വൻ കൈയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലുളള പോസ്റ്റുകളും പരാമർശങ്ങളും പല ഗ്രൂപ്പുകളിലും വ്യക്തിപരമായ ഐഡികളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുളള ചിത്രം സിംഹവാലൻ കുരങ്ങിന്റെ ചിത്രവുമായി ചേർത്തുവെച്ച് നടത്തുന്ന പ്രചാരണവും ഇത്തരത്തിൽ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടാണെന്ന് വേണം കരുതാൻ. കഴിഞ്ഞ ദിവസം രാജ്യസഭാ എംപിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരം പ്രചാരണം സൈബറിടത്തിൽ രൂക്ഷമായിരിക്കുന്നത്. ഇടത്, ജിഹാദി പ്രൊഫൈലുകളും ഗ്രൂപ്പുകളുമാണ് ഇതിന് കൂടുതൽ പ്രചാരം നൽകുന്നത്.
കുരങ്ങിന്റെ ചിത്രവും അദ്ദേഹത്തിന്റെ ചിത്രവും ചേർത്ത് വെച്ച പോസ്റ്റ് പല ഗ്രൂപ്പുകളിലും പേജുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ ഒരു പോസ്റ്റിന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയും ഫേസ്ബുക്കിൽ വൈറലായിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം സൈബർ ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും സജീവമാകുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് സംഘടിതമായ ആക്രമണം.
രാജ്യസഭാ എംപിയെന്ന നിലയിൽ സുരേഷ് ഗോപി ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു നടത്തിയത്. കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ ദുരവസ്ഥയും പരമ്പരാഗത വൈദ്യൻമാരുടെ സ്ഥിതിയും ഒക്കെ അടുത്തിടെ അദ്ദേഹം ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. മാത്രമല്ല ജനകീയമായ ഒട്ടേറെ പദ്ധതികൾ അദ്ദേഹം നടപ്പിലാക്കിയതും തൃശൂർ പൂരത്തിന്റെ നടത്തിപ്പിനായി നടത്തിയ അടിയന്തിര ഇടപെടലും വിഷു കൈ നീട്ടം നൽകിയതുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ഈ ജനപ്രീതി ഇല്ലാതാക്കാനുളള ഗൂഢലക്ഷ്യത്തോടെയാണ് സൈബറിടത്തിൽ ആക്രമിക്കാനും അപമാനിക്കാനും സംഘടിത നീക്കമെന്നാണ് സൂചന.
Comments