അഹമ്മദാബാദ് : ബറൂച്ചിൽ ദളിതരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അമോത് തലുക്ക സ്വദേശികളായ അബ്ദുൾ സമദ് ദാവൂവ് പട്ടേൽ, ഷാബ്ബിർ മുഹമ്മദ് പട്ടേൽ, ഹസൻ ഇബ്രാഹിം പട്ടേൽ, ഇസ്മയിൽ യാക്കൂബ് പട്ടേൽ, എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘത്തിലെ നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്. നിർബന്ധിത മതപരിവർത്തനത്തിനായി വിദേശത്തു നിന്നും പ്രതികൾ സംഭാവനകൾ സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 14 ലക്ഷം രൂപ വിദേശത്തു നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഗുജറാത്തിലെ കാക്കരീയ ഗ്രാമത്തിലെ ദളിതരെയാണ് ഇവർ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചത്. ഇസ്ലാമതത്തിലേക്ക് മാറിയാൽ സാമ്പത്തിക ലാഭം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രലോഭിപ്പിച്ചായിരുന്നു മതപരിവർത്തനത്തിന് പ്രതികൾ ശ്രമിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ പ്രവീൺ വാസവ നൽകിയ പരാതിയിലാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തത്. ഗുജറാത്ത് മത സ്വാതന്ത്ര്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
Comments