ന്യൂഡൽഹി : നിയമ സംവിധാനത്തിന്റെ മേന്മയ്‌ക്കായി രാജ്യം സാദ്ധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ സംവിധാനത്തിലെ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് ഡിജിറ്റൽ ഇന്ത്യ ദൗത്യത്തിന്റെ അഭിവാജ്യ ഘടകയാമാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2015 ൽ 1800 നിയമങ്ങൾ സർക്കാർ അപ്രധാനമായി കണ്ടെത്തി. ഇതിൽ 1450 നിയമങ്ങൾ സർക്കാർ റദ്ദാക്കി. എന്നാൽ ഇതിൽ 75 നിയമങ്ങൾ റദ്ദാക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. ഇത് അവർ തന്നെ നിറവേറ്റണം. നിയമ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി സർക്കാർ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവയ്‌ക്കുന്നത്. ഒരു ദൗത്യമെന്ന നിലയിലാണ് ഇ- കോർട്ട് പദ്ധതി ഇന്ന് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മൾ പ്രാദേശിക ഭാഷാ കോടതികളെ പ്രോത്സാഹിപ്പിക്കണം. ഇത് സധാരണക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇന്ത്യൻ നിയമ സംവിധാനത്തിൽ ആളുകളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിഗ്യാൻ സഭയിലായിരുന്നു സംയുക്ത യോഗം സംഘടിപ്പിച്ചത്.















