മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് അറസ്റ്റിലായ റാണ ദമ്പതികൾ ജയിലിൽ തന്നെ തുടരും. എംപി നവനീത് റാണയുടെയും ഭർത്താവും എംഎൽഎയുമായ രവി റാണയുടെയും ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദം പൂർത്തിയാക്കിയതിനെ തുടർന്ന് പ്രത്യേക ജഡ്ജി ആർഎൻ റൊക്കഡെ വിധി പ്രസ്താവിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.
ചെയ്യാത്ത കുറ്റത്തിന് ഇവരെ എങ്ങനെ ശിക്ഷിക്കാൻ കഴിയും എന്നാണ് റാണ ദമ്പതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബാദ് പോണ്ട ചോദിച്ചത്. എംപിയും എംഎൽഎയും മുസ്ലീം പള്ളിക്ക് മുന്നിൽ പോയി നിന്ന് ഹനുമാൻ ചാലിസ ജപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ വർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കേസെടുക്കാമായിരുന്നു. എന്നാൽ ഇവർ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പോയി ഹനുമാൻ ചാലിസ ചൊല്ലുമെന്നാണ് പറഞ്ഞത് എന്നും അത് കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. സർക്കാരിനെ വിമർശിക്കുക എന്നത് ജനാധിപത്യത്തിന്റെ അവകാശമാണ്. ചെയ്യാത്ത കുറ്റത്തിന് ആരെയും ശിക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയോട് ബോധിപ്പിച്ചു.
അതേസമയം സർക്കാരിനെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റാണ ദമ്പതികൾ ഹനുമാൻ ചാലിസ ചൊല്ലാൻ മുതിർന്നത് എന്ന് മുംബൈ പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇവർക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത നിരവധി കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നിൽ നിന്ന് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പറഞ്ഞതിന് കഴിഞ്ഞ 23 നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ ജയിലിലാണ്. ജാമ്യാപേക്ഷ മെയ് 2 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.
Comments