ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടിട്ടും പകയടങ്ങാതെ ഇമ്രാൻ ഖാൻ. അധികാരത്തിലേറിയ ഷെഹ്ബാസ് സർക്കാരിനെതിരെ ഇസ്ലാമാബാദിലേക്ക് കൂറ്റൻ പ്രതിഷേധ റാലി നടത്താൻ ഇമ്രാൻ അനുയായികളോട് ആഹ്വാനം ചെയ്തു. ഇമ്രാൻ ഖാൻ സർക്കാരിനെ, ‘അഴിമതി നിറഞ്ഞതും ഇറക്കുമതി ചെയ്തതുമായ സർക്കാരെന്ന് ഷെഹ്ബാസ് ഷെരീഫ് വിശേഷിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കള്ളന്മാരാണ് ഭരണത്തിലുള്ളത് ഈ സർക്കാരിനെ പുറത്താക്കണം നീതി ലഭിക്കണം എന്നിങ്ങനെ ആവശ്യപ്പെട്ടാണ് ഇമ്രാൻ ഖാൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എത്തിയിരിക്കുന്നത്. പിടിഐ പാർട്ടി പ്രവർത്തകരോടും അനുയായികളോടും ഷെരീഫ് സർക്കാരിനെതിരെ ലോംഗ് മാർച്ചും പ്രതിഷേധവും നടത്താനാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് അവസാന വാരം സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് നടത്തുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
നേരത്തെ തനിക്കെതിരെ വിദേശ ഗുഢാലോചന നടന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താൻ ചീഫ് ജസ്റ്റിസിന് ഇമ്രാൻ ഖാൻ കത്തെഴുതിയിരുന്നു. തനിക്കെതിരെ വിദേശ ഗൂഢാലോചന നടന്നുവെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഒരുമാസം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ ഏപ്രിൽ പത്തിനാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെയ്‌ക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ താൻ ഒട്ടും അപകടകാരിയല്ലായിരുന്നുവെന്നും ഇനി അപകടകാരിയായിരിക്കുമെന്നുമുള്ള ഭീഷണി പ്രസംഗങ്ങളും പുറത്തായതിന് പിന്നാലെ ഇമ്രാൻ നടത്തിയിരുന്നു.
Comments