തിരുവനന്തപുരം: സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. വിരുദ്ധാഭിപ്രായമുള്ളവർക്ക് വിയോജിക്കാനുള്ള അവസരവുമുണ്ട്. എന്നാൽ ഇവിടെ ഒരു പൊതുപ്രവർത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ നാവരിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ഇവിടെ പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുണ്ടായിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്നവരുൾപ്പെടെ ഇത്തരം അഭിപ്രായങ്ങൾ വ്യക്തമാക്കിയതാണ് ചരിത്രം. കേരളം 20 കൊല്ലത്തിനുള്ളിൽ ഒരു ഇസ്ലാമിക നാടാകുമെന്നും മുസ്ലീം ചെറുപ്പക്കാർ ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഒരു പ്രസ്താവന നടത്തിയിരുന്നു. സമൂഹത്തിൽ നടക്കുന്ന തെറ്റായ പ്രവണതയെ ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരിക്കുന്നയാൾ ചൂണ്ടിക്കാണിച്ചു എന്ന നിലയ്‌ക്ക് മാത്രമാണ് എല്ലാവരും അതിനെ കണക്കാക്കിയത്.
സംഘടിത ശക്തിയുടെ പേരിൽ ന്യൂനപക്ഷ വർഗീയത നടത്തുന്ന വിലപേശലിനെക്കുറിച്ചും ഭൂരിപക്ഷ സമുദായം നേരിടുന്ന അവഗണനയെക്കുറിച്ചും കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഹിന്ദുവായ മറ്റൊരാൾ ക്രിസ്ത്യാനികളുടെ ആദരണീയനായ ബിഷപ്പിനെ നികൃഷ്ഠജീവിയെന്ന് പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്.
മതപ്രഭാഷണങ്ങൾ നടത്തുന്നതിനിടെ മതത്തിന്റെ ദിവ്യതയെ ഉയർത്തിക്കാണിക്കുന്നതിന് പുറമേ, ഇതരമതങ്ങളെ ആക്ഷേപിക്കുന്ന പ്രസംഗങ്ങളും ഉണ്ടാകാറുണ്ട്. പ്രമുഖനായ മുസ്ലീം പണ്ഡിതൻ യേശുക്രിസ്തു പിഴച്ചുപെറ്റതാണെന്ന് പറഞ്ഞതിൽ കേസ് നൽകിയിട്ട്് ഇതുവരെ ഒരു അന്വേഷണോ അറസ്‌റ്റോ ഉണ്ടായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യമായാണ് അതിനെ മാദ്ധ്യമങ്ങളും വിലയിരുത്തിയത്.
ഹിന്ദു ക്ഷേത്രങ്ങൾക്ക് മുസ്ലീം വിശ്വാസികൾ പണം കൊടുക്കുന്നത് വ്യഭിചാര ശാലയ്‌ക്ക് പണം നൽകുന്നതിനേക്കാൾ അധമമാണെന്ന് മുജാഹിദ് ബാലുശേരി എന്ന മുസ്ലീം പണ്ഡിതൻ പറഞ്ഞിട്ടുണ്ട്. പരാതി ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല. ക്രിസ്തുമതത്തെയും ഹിന്ദുമതത്തെയും ആക്ഷേപിച്ച് പ്രസംഗിച്ച് കേരളം മുഴുവൻ നടന്നയാളാണ് എം.എം അക്ബർ. ഇവർക്കെതിരെയൊന്നും നടപടി എടുത്തിട്ടില്ല. അവർക്കെല്ലാം അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് നൽകിയെങ്കിൽ പി.സി ജോർജ്ജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതിയാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments