ലക്‌നൗ : ഉത്തർപ്രദേശിൽ അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. സംസ്ഥാനത്തെ 53,000 ത്തിലധികം ഉച്ചഭാണിഷികൾ നീക്കം ചെയ്തു. 60,000 ത്തോളം എണ്ണത്തിന്റെ ശബ്ദവും നിയന്ത്രിച്ചു. അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.
ഇന്ന് രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് യുപി പോലീസ് പുറത്തുവിട്ടിരക്കുന്നത്. വിവിധ ആരാധനാലയങ്ങളിൽ നിന്നായി 53,942 ഉച്ചഭാഷിണികൾ നീക്കം ചെയ്തു. 60,295 ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിച്ച് സ്റ്റാൻഡേർഡ് പരാമീറ്ററുകളുടെ നിലവാരത്തിലേക്ക് എത്തിച്ചതായും അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ അറിയിച്ചു.
ഏപ്രിൽ 24 നാണ് യോഗി സർക്കാർ ആരാധനാലയങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന നിർണായക ഉത്തരവിട്ടത്. ഉച്ചഭാഷിണികളിൽ നിന്നും ശബ്ദം ആരാധനാലയത്തിന് പുറത്തേക്ക് പോകരുത് എന്നാണ് നിർദ്ദേശം. നിയമം ലംഘിച്ചാൽ ഉച്ചഭാഷിണി നീക്കം ചെയ്യാനുള്ള അധികാരം അധികൃതർക്ക് നൽകിയിട്ടുണ്ട്. മതനേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനങ്ങൾ സ്വീകരിച്ചത്.
തുടർന്ന് യോഗിയെ പ്രശംസിച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയും രംഗത്തെത്തി. നിർഭാഗ്യവശാൽ മഹാരാഷ്‌ട്രയിൽ തങ്ങൾക്ക് യോഗികളില്ല, ആകെയുള്ളത് ഭോഗികളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments