തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെയും മുസ്ലീം ലീഗ്. ജാമ്യം കിട്ടാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. യൂത്ത് ലീഗ് നേതാക്കൾ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്തത് ഇതിന് പിന്നാലെയാണ് ജാമ്യം നൽകിയതിനെതിരെയും ലീഗ് രംഗത്തെത്തിയത്.
സമുദായത്തെ ഒന്നടങ്കം കബളിപ്പിക്കുന്ന പിണറായി സർക്കാരിന്റെ നാടകമായിരുന്നു പി.സി ജോർജ്ജിന്റെ അറസ്‌റ്റെന്ന് പിഎംഎ സലാം ആരോപിച്ചു. ജാമ്യം കൊടുക്കരുത് എന്ന് പറയാനുളള ഉത്തരവാദിത്വം സർക്കാർ വക്കീലിനില്ലേ? എന്തുകൊണ്ടാണ് അദ്ദേഹം പറയാതിരുന്നതെന്ന് സലാം ചോദിച്ചു.
ഇത്തരം പ്രസ്താവനനകളെ ലഘുവായി കണ്ടാൽ നാളെ വേറെ ആരെങ്കിലും ആവർത്തിക്കും അത് തുടർക്കഥയാക്കും. അത് കേരളത്തിന് ഉണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കും. അങ്ങനെ എന്തെങ്കിലും ആഘാതം ഇതിന്റെ പേരിൽ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഈ സർക്കാരിനായിരിക്കുമെന്നും സലാം പറഞ്ഞു.
ഇതുപോലുളള തീവ്രമായ തെറ്റുകൾ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. അതിൽ മായം ചേർത്ത് വിഡ്ഢികളാക്കരുത്. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾക്ക് ഹാരമർപ്പിക്കാൻ അവസരം ഒരുക്കി ഒരു ഹീറോ പരിവേഷത്തോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് കോടതി ജാമ്യം കൊടുക്കുന്നു. ഇതുപോലുളള വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുതെന്ന് മാത്രമേ കോടതി പറഞ്ഞിട്ടുളളൂ. എന്നാൽ കോടതി വരാന്തയിൽ മാദ്ധ്യമപ്രവർത്തകരെ കണ്ട പിസി ജോർജ്ജ് പറഞ്ഞത് താൻ നേരത്തെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ്. അതിന്റെ പേരിൽ വീണ്ടും കേസെടുക്കാനോ ജാമ്യം റദ്ദാക്കാനോ ശ്രമിച്ചില്ലെന്നും സലാം കുറ്റപ്പെടുത്തി.
വഖഫിന്റെ കാര്യത്തിൽ ഇഫ്താർ വിളിച്ചു ചായ കൊടുത്തും സ്‌കോളർഷിപ്പിന്റെ കാര്യത്തിൽ പരിശോധിക്കാമെന്ന് പറഞ്ഞും മുസ്ലീം സമുദായത്തെ പറ്റിക്കുന്നതുപോലെയാണ് ഇതുമെന്ന് സലാം പ്രതികരിച്ചു. ഒരു തിരക്കഥ അണിയറയിൽ എഴുതിയുണ്ടാക്കി അതിന് അനുസരിച്ച് ആടി അഭിനയിച്ച കാര്യങ്ങളാണ് രാവിലെ മുതൽ നടന്നതെന്നും സലാം പറഞ്ഞു.
Comments