തിരുവനന്തപുരം: കാസർകോട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.
അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രിയുടെ നിർദ്ദേശമുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയേറ്റ കണ്ണൂർ സ്വദേശിനി ദേവനന്ദയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാസർകോട് ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തു നിന്നുള്ള കൂൾബാറിൽ നിന്നും ദേവനന്ദ ഷവർമ്മ കഴിച്ചത്. അന്നേദിവസം ഷവർമ്മ കഴിച്ച 30 ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് ഭക്ഷ്യവകുപ്പ് കൂൾബാറിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾ ബാർ പ്രവർത്തിക്കുന്നതെന്നും, ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയ അധികൃതർ കട പൂട്ടി സീൽവെച്ചു.
Comments