കൊല്ലം : പോസ്റ്റൽ സർവ്വീസ് വഴി പാഴ്‌സലായി കൊല്ലത്ത് കഞ്ചാവെത്തിച്ച സംഭവത്തിൽ അന്വേഷണം മദ്ധ്യപ്രദേശിലെ ഇൻഡോറിലേക്ക്. മുഖ്യ പ്രതി കൊല്ലം പട്ടത്താനം സ്വദേശി വിഷ്ണു ലാൽ ഇൻഡോറിൽ നിന്ന് പല തവണ പോസ്റ്റൽ വഴി കഞ്ചാവ് എത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഞ്ചാവ് സംഘത്തിൽ ട്രാൻസ് ജൻഡേഴ്‌സും കണ്ണികളാണെന്നും എക്‌സൈസ് വ്യക്തമാക്കുന്നു.
520 ഗ്രാം കഞ്ചാവാണ് ഇൻഡോറിൽ നിന്ന് പട്ടത്താനം പോസ്റ്റോഫീസിലേക്ക് പാഴ്‌സലായി അയച്ചത്. പാഴ്‌സൽ കവർ പൊട്ടി കഞ്ചാവ് പുറത്ത് വന്നതോടെയാണ് പോസ് റ്റോഫീസ് ജീവനക്കാർക്ക് സംശയം തോന്നിയത്. തുടർന്ന് എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു. പാഴ്‌സൽ കവറിലെ മേൽവിലാസം വ്യാജമായിരുന്നെങ്കിലും ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പട്ടത്താനം സ്വദേശി റിജോ ജേക്കബ് എന്നയാൾ പാഴ്‌സൽ വാങ്ങാൻ എത്തുകയും ഇയാളെ എക്‌സൈസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ വിഷ്ണു ലാലാണ് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിലെന്നും ഇയാൾ ഇൻഡോറിലാണെന്നും വ്യക്തമായി. ഇതോടെയാണ് അന്വേഷണം ഇൻഡോറിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. മുൻപ് ഇതേ മേൽവിലാസത്തിൽ വന്ന പാഴ്‌സൽ ട്രാൻസ് ജൻഡേഴ്‌സാണ് കൈപ്പറ്റിയതെന്നും വ്യക്തമായിട്ടുണ്ട്.ഇൻഡോറിൽ നിന്നും ആവശ്യക്കാർക്ക് വിഷ്ണു ലാൽ കഞ്ചാവ് പാഴ്‌സലായി അയച്ചുനൽകുകയാണ് പതിവെന്നാണ് എക്‌സൈസ്
നിഗമനം.
Comments