പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും, കാവിൽപ്പാട് സ്വദേശിയുമായ ഫിറോസിന്റെ വീട്ടിലേക്ക് ഇന്നലെ അർദ്ധരാത്രിയോടു കൂടി പെട്രോൾ ബോംബ് എറിഞ്ഞതിന് പിന്നിൽ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ടുകാർ തന്നെയാണെന്ന് ബിജെപി ആരോപിച്ചു. സംഭവം ബിജെപി- സംഘപരിവാർ സംഘടനകളുടെ മേൽ കെട്ടിവയ്‌ക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ വ്യക്തമാക്കി.
ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിലും കൃത്യത്തിലും പങ്കെടുത്ത നിരവധി പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റിലായിക്കൊണ്ടിരിക്കുന്നത്. ഈ അന്വേഷണത്തിൽ നിന്നും പോലീസിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട്കാരുടെ നാടകമാണ് ഇതിന് പിന്നിൽ. ജില്ലയിലെ ക്രമസമാധാനനില തകർക്കുന്നതിന് വേണ്ടിയുള്ള ഗൂഢശ്രമത്തെ നിയമപരമായി നേരിടും. വർഗീയ കലാപം ഉണ്ടാക്കി സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. കേസിലെ അന്വേഷണം എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ നേരെ എത്തുന്നത് ഭയന്നാണ് ഈ നാടകീയരംഗങ്ങൾ. കഴിഞ്ഞദിവസം ആലപ്പുഴയിലെ സംഭവവും ഇത്തരത്തിലുള്ളതായിരുന്നു എന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Comments