കോഴിക്കോട്:തൃക്കാക്കര തിരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ഉപ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വളരെ ശക്തമായ രീതിയിൽ തന്നെ ബിജെപി നടത്തി കഴിഞ്ഞെന്നും ബൂത്ത് കമ്മറ്റികളെല്ലാം പുന:സംഘടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിന് തൃക്കാക്കരയിൽ കളമൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള പോരാട്ടത്തിനു തയ്യാറെടുത്തതായി കെ സുരേന്ദ്രൻ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ബിജെപിയ്‌ക്ക് ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് വലത് മുന്നണികൾക്കെതിരെ ശക്തമായ മത്സരം ഉണ്ടാകുമെന്നും ഉപ തിരഞ്ഞെടുപ്പിൽ കെ റെയിൽ പ്രധാന വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നത്. കേരളത്തിലെ ഈ ഇരട്ട നീതി തൃക്കാക്കരയിൽ ശക്തമായ പ്രചാരണമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഒരു പക്ഷം നോക്കിയിട്ടല്ല ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്നും മണ്ഡലത്തിന് ഏറ്റവും യോഗ്യനായ ആളെ നിർണയിക്കുന്നതാണ് പാർട്ടിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിനും യുഡിഫിനും പല കാര്യങ്ങൾക്കും ഒരേ സമീപനമാണ് പ്രത്യേകിച്ചും വർഗീയ സംഘടകളുമായുള്ള മുന്നണികളുടെ കൂട്ടുകെട്ടിൽ, അത് കേരളം ഇന്നലെ കണ്ടതാണെന്നും അദ്ദേഹം വിമർശിച്ചു. വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനം , പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നടപടികൾ ഇതിനെല്ലാം എൽഡിഎഫും യുഡിഎഫും സമാനമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments