തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷമാണ് ഇസ്ലാം മത വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ നിയന്ത്രണങ്ങൾ മാറിയതിന്റെ സന്തോഷം പെരുന്നാളിന് ഇരട്ടിമധുരം നൽകും
മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയർത്തി ഫിതർ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇത്തവണ പള്ളിയിൽ പോയി നിസ്‌ക്കരിക്കാനും പ്രാർത്ഥിക്കാനും അനുമതിയുണ്ട്. രണ്ട് വർഷമായി റമദാൻ സമയങ്ങളിൽ ലോക്ഡൗൺ കാരണം പള്ളികൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു.
എല്ലാ മുസ്ലീം മത വിശ്വാസികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാൾ ആശംസകൾ നേർന്നു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണം.
കൊറോണ മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിന്റെ നന്മയ്‌ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments