പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുണ്ടുർ പുതനൂർ പളളിപ്പറമ്പിൽ നിഷാദ് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നത് യൂ ട്യൂബ് ചാനലിന്റെ മറവിൽ. നിഷാദ് പാലക്കാട് എന്ന പേരിൽ റിയൽ എസ്റ്റേറ്റ് യൂ ട്യൂബ് ചാനൽ നടത്തുന്ന നിഷാദ് ഇതിന്റെ മറവിലാണ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് ഒളിവിൽ പാർക്കാൻ സൗകര്യം ഒരുക്കിയതും ഗൂഢാലോചനയിൽ മുഖ്യപങ്കു വഹിച്ചതും.
കേസിലെ മുഖ്യപ്രതികൾക്ക് ഉൾപ്പെടെ കൊലപാതകത്തിനും അതിന് ശേഷവും വേണ്ട സഹായങ്ങൾ ചെയ്തു നൽകിയതിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് നിഷാദ് ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിലും ഇവർക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ അബ്ദുൾ ഖാദറിനെ (ഇക്ബാൽ ) ഒളിവിൽ പാർപ്പിച്ചത് നിഷാദാണ്.
പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമായും ബന്ധമുളള നിഷാദ് റിയൽ എസ്റ്റേറ്റ് കച്ചവടമാണ് യൂ ട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. എന്നാൽ ഇതിന്റെ മറവിൽ ഇയാൾ നടത്തുന്നത് ലാൻഡ് ജിഹാദ് ആണെന്ന് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു.
രാജ്യത്തെ സാമ്പത്തിക രംഗത്തെ തകിടം മറിക്കാൻ പോന്ന ഗൂഡാലോചനയുടെ ഒരറ്റം ആണ് നിഷാദിന്റെ അറസ്റ്റ്. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിച്ചതായി അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ സാക്ഷ്യപ്പെടുത്തിയ കണ്ടെയ്‌നർ കള്ളനോട്ടുകളുടെ വരവോടെ ഉയർന്നുവന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരിൽ ഒരാളാണ് നിഷാദ് എന്നും പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന് മുൻപും ശേഷവും അക്രമികളെ ചെല്ലും ചെലവും കൊടുത്ത് പാർപ്പിക്കുകയും, കൊലപാതകത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സാധനസാമഗ്രികളും ഒരുക്കിക്കൊടുക്കുകയും ചെയ്തത് നിഷാദ് ഉൾപ്പെടെയുളളവരാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ , ഈ കുറ്റകൃത്യത്തിന്റെ ലോക്കൽ ഫണ്ടറാണ് ഇയാളെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
നിഷാദിലൂടെ പുറത്തുവരുന്നത് ലാൻഡ് ജിഹാദ് എന്ന ഭീഷണിയുടെ പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു മുഖമാണെന്നും പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി.
90,000 ത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉളളതാണ് നിഷാദിന്റെ യൂ ട്യൂബ് ചാനൽ. 2019 ലാണ് ഇയാൾ യൂ ട്യൂബിൽ ചാനൽ തുടങ്ങിയത്. വിൽപനയ്‌ക്ക് വെച്ചിരിക്കുന്ന വീടും പറമ്പും മറ്റ് സ്ഥലങ്ങളും യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത് വിൽപനയ്‌ക്ക് സഹായിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളുടെ മേൽവിലാസം പോലും മറയാക്കിയാണ് ശ്രീനിവാസ് കൊലക്കേസിലെ പ്രതികൾ ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത് എന്നതിന്റെ തെളിവാണ് നിഷാദിന്റെ അറസ്റ്റും തുടർന്ന് പുറത്തുവരുന്ന വിവരങ്ങളും.
Comments