ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാ ക്ലബ്ബിലെ പാർട്ടിയിലല്ല, വിവാഹാഘോഷത്തിലാണ് പങ്കെടുത്തത് എന്ന വാദവുമായി കോൺഗ്രസ്. വിവാഹത്തിൽ പങ്കെടുക്കുന്നത് ഒരിക്കലും കുറ്റമാവില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. രാഹുൽ ഗാന്ധി സുഹൃത്തുക്കൾക്കൊപ്പം നേപ്പാളിലെ നിശാ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബിജെപി നേതാക്കളാണ് ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ന്യായീകരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി വിവാഹാഘോഷത്തിൽ പങ്കെടുക്കാനാണ് നേപ്പാളിലേക്ക് പോയത്. വിവാഹത്തിൽ പങ്കെടുക്കുന്നത് ഒരിക്കലും കുറ്റമല്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നമ്മുടെ നാടിന്റെ സംസ്‌കാരമാണ്. ഇന്ത്യയുമായി സൗഹാർദ്ദ ബന്ധം പുലർത്തുന്ന നേപ്പാളിൽ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ പോയത്. അവർ ഒരു മാദ്ധ്യമ പ്രവർത്തകയാണെന്നും സുർജേവാല പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഇടയ്‌ക്കിടെയുളള വിദേശ യാത്രകൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് നിശാ പാർട്ടി ആസ്വദിക്കുന്ന നേതാവിന്റെ വീഡിയോ പുറത്തുവന്നത്. എല്ലാ തിരഞ്ഞെടുപ്പ് സമയങ്ങളിലും രാജ്യം വിടുന്ന രാഹുൽ ഇത്തവണയും അത് തന്നെയാണ് ചെയ്തത് എന്ന വിമർശനങ്ങളാണ് ഉയരുന്നത്. മഹാരാഷ്‌ട്രയിൽ നടക്കുന്ന പ്രശ്‌നങ്ങൾ അറിയാനോ സ്വന്തം മണ്ഡലമായ വയനാട്ടിലെ ബുദ്ധിമുട്ടുകൾ മാറ്റാനോ നേരമില്ലാത്ത രാഹുൽ വിദേശത്ത് കറങ്ങി നടക്കുകയാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.
Comments