കാസർകോട് : ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസർകോട് ജില്ലയിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പ് എടുക്കുന്നുണ്ട്. ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ചികിത്സയിൽ കഴിയുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർ നിരീക്ഷണത്തിലാണ്.
പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എവി രാംദാസ് അറിയിച്ചു. ജില്ലയിൽ നിരീക്ഷണം ശക്തമാക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കാനും തീരുമാനമുണ്ട്.
ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Comments