പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. അബ്ദുൾ നാസർ, ഹനീഫ, മരുതൂർ സ്വദേശി കാജാ ഹുസൈൻ എന്നിവരുടെ അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്റെ സഹായിയാണ് പിടിയിലായ അബ്ദുൾ നാസർ. കൊലപാതകത്തിന് നേതൃത്വം നൽകിയ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ പ്രസ്തുത പ്രതിയുടെ പേര് വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂരിലെ വർക്ക് ഷോപ്പിൽ പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ നാല് പേർ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. കൃത്യത്തിനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഏപ്രിൽ 16ന് ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ മരണത്തിലുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് അക്രമി സംഘമെത്തി ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.
Comments