തിരുവനന്തപുരം: ലൗ ജിഹാദ് കെണിയിൽ നിന്നും താൻ 40 പെൺകുട്ടികളെ രക്ഷപെടുത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്. ലൗ ജിഹാദെന്ന സാമൂഹിക വിപത്തിനെതിരെ പോരാടുന്ന വ്യക്തിയാണ് താനെന്ന് പിസി ജോർജ്ജ് പറഞ്ഞു. ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവെയാണ് പിസി ജോർജ്ജിന്റെ വെളിപ്പെടുത്തൽ.
രാജ്യത്ത് ലൗ ജിഹാദ് നിലനിൽക്കുന്നുണ്ട്. 40 പെൺകുട്ടികളെ താൻ ലൗ ജിഹാദിന്റെ കെണിയിൽ നിന്നും രക്ഷപെടുത്തിയിട്ടുണ്ട്. ഇത് തന്റെ അനുഭവമാണ്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിച്ചവരിൽ രണ്ട് പേർ തന്റെ അയൽക്കാരാണെന്നും പിസി ജോർജ്ജ് പറഞ്ഞു. ഹിന്ദു മഹാസമ്മേളന വേദിയിൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിലെമ്പാടും ഓടി നടന്ന് പ്രചാരണം ചെയ്യാനാണ് തന്റെ തീരുമാനമെന്നും പിസി ജോർജ്ജ് പറഞ്ഞു.
അതേസമയം കാസ നൽകിയ സ്വീകരണ ചടങ്ങിനെത്തിയ പിസി ജോർജ്ജിനെ എഐവൈഎഫ് കരിങ്കൊടി കാട്ടിയിരുന്നു. ജോർജിന്റെ വാഹനം ശാസ്ത്രിറോഡിലേക്ക് കടക്കുമ്പോൾ ഒരു വിഭാഗം എ.ഐ.വൈ.എഫ്. പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് ഇവരെ തടഞ്ഞതോടെ ഹാളിന് മുന്നിലുള്ള ഗേറ്റിൽ മറ്റൊരു സംഘമെത്തി കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തിരുന്നു.
Comments