കണ്ണൂർ : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ശുപാർശയടങ്ങിയ റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. സ്ഥിരം കുറ്റവാളിയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഉത്തരവ് പുറത്തിറങ്ങിയാൽ അർജുൻ ആയങ്കിയ്‌ക്ക് സ്വന്തം ജില്ലയായ കണ്ണൂരിൽ പ്രവേശിക്കാൻ സാധിക്കില്ല. അടുത്തിടെ അർജുൻ ആയങ്കിയും ഡിവൈഎഫ്‌ഐയും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പ ചുമത്താനുള്ള ശുപാർശ കമ്മീഷണർ കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് സ്വർണക്കടത്തു സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് അർജുൻ ആയങ്കിയിലേക്ക് എത്തിയത്. രണ്ട് മാസത്തെ തടവിന് ശേഷം ആഗസ്റ്റിലായിരുന്നു അർജുൻ ആയങ്കിയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Comments