കൊച്ചി:മുൻ എംഎൽഎയായ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് പോലീസ് അപേക്ഷ നൽകുക. പിസി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും ജാമ്യം ലഭിച്ചപ്പോൾ പ്രോസിക്യൂഷന്റെ വാദം കേട്ടില്ല എന്നും പോലീസ് കോടതിയെ അറിയിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപ്പീലിന് പകരം ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയുമായി പോലീസ് കോടതിയെ സമീപിക്കുന്നത്. പിസി ജോർജ്ജിനെതിരായ കേസിന്റെ അന്വേഷണം ഫോർട്ട് അസി കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ഫോർട്ട് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു മുൻ അന്വേഷണ ഉദ്യോഗസ്ഥൻ.
അതേസമയം കഴിഞ്ഞ ദിവസം പിസി ജോർജിന്റെ ജാമ്യ ഉത്തരവ് പുറത്തു വന്നിരുന്നു. ഒരു മുൻ എംഎൽഎ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യേണ്ടതെന്ന കാര്യം പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നില്ല.ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിക്കു കഴിയുമെന്നും ഇതിനാൽ ജാമ്യം അനുവദിക്കരുതെന്നും മാത്രമേ റിപ്പോർട്ടിൽ പരാമർശിക്കുന്നുള്ളൂ.
ഇക്കാരണത്താൽ ജാമ്യം അനുവദിക്കുന്നു എന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ആശ കോശിയുടെ ഉത്തരവിൽ പറയുന്നത്. ഒരു മുൻ ജനപ്രതിനിധി ഒളിവിൽ പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ പിസി ജോർജ്ജ് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അവധി ദിനമായതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിലാണ് പിസി ജോർജ്ജിനെ പോലീസ് ഹാജരാക്കിയത്. എആർ ക്യാമ്പിൽ വെച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. മുതിർന്ന അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറാണ് പി.സി.ജോർജിനായി ഹാജരായത്.
തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെ അഞ്ച് മണിയോടെ പിസി ജോർജ്ജിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ അഭിവാദ്യമർപ്പിക്കലും പ്രതിഷേധ പ്രകടനവും നടന്നിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ എത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.
Comments