ബെയ്ജിംഗ്: ഒരു കുട്ടിയെന്ന നയം 2016ൽ ചൈന ഔദ്യോഗികമായി അവസാനിപ്പിച്ചതാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 1980-ലാണ് നയം ആരംഭിച്ചത്. അതിനിടെ 2021 മെയ് മാസത്തിൽ മൂന്ന് കുട്ടികളെ അനുവദിക്കുന്ന നയവും ചൈന അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ കൂടുതൽ കുട്ടികളുണ്ടാകാൻ തങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സർക്കാർ.
മൂന്നാമതൊരു കുഞ്ഞിന് ജന്മം നൽകുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുകയാണ് ഒരു ചൈനീസ് കമ്പനി. ബെയ്ജിംഗ് ഡാബെയ്നോംഗ് ടെക്നോളജി ഗ്രൂപ്പാണ് വ്യത്യസ്ത വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 90,000 യുവാൻ ക്യാഷ് ബോണസാണ് വാഗ്ദാനം. ഇത് ഏകദേശം 11.50 ലക്ഷം ഇന്ത്യ രൂപ വരും. മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകുകയാണെങ്കിൽ ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ അവധിയും പുരുഷ ജീവനക്കാർക്ക് ഒമ്പത് മാസത്തെ അവധിയും കമ്പനി നൽകുമെന്നാണ് റിപ്പോർട്ട്.
അതേസമയം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന ജീവനക്കാർക്ക് 60,000 യുവാൻ ബോണസ് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഏകദേശം 7 ലക്ഷം ഇന്ത്യ രൂപ വരുമിത്. ആദ്യത്തെ കുട്ടി ജനിച്ചാൽ 30,000 യുവാനും (3.50 ലക്ഷം രൂപ) ബോണസായി ലഭിക്കും.
ചൈനയിൽ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഒരു കുട്ടി നയം കൊണ്ടുവന്നത് രാജ്യത്ത് നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ലിംഗാനുപാതത്തിൽ മാറ്റമുണ്ടാകുന്നതിനും ഇത് കാരണമായി. ജനസംഖ്യയുടെ അനുപാതത്തിൽ ചൈന അസമത്വം നേരിടാൻ തുടങ്ങി. പ്രായമായവരുടെ അനുപാതം വർധിച്ചു. ആൺകുട്ടികൾക്ക് മുൻഗണനകൾ ലഭിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നതിനാൽ വലിയ തോതിൽ ഗർഭച്ഛിദ്രത്തിലേക്കും നയിച്ചു. സാഹചര്യം കൂടുതൽ സങ്കീർണമാകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഒടുവിൽ ഒറ്റ കുട്ടി നയം ചൈന അവസാനിപ്പിച്ചത്.
2016 ജനുവരി ഒന്നിനായിരുന്നു നയം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഇതോടെ 2019 ആയപ്പോൾ ചൈനയിൽ 14.65 ദശലക്ഷം കുട്ടികളും 2020ൽ 12 ദശലക്ഷം കുഞ്ഞുങ്ങളും ജനിച്ചു. ഇതിന് പിന്നാലെ 2021 മെയ് മാസത്തിൽ മൂന്ന് കുട്ടികൾക്കുള്ള അനുമതി ചൈനീസ് സർക്കാർ നൽകുകയും ചെയ്തു.
Comments