ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് തൃക്കാക്കര സിപിഎം സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ തീരുമാനിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോട്ടോ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒഫീഷ്യൽ പേജുകളിലും പാർട്ടി പ്രമുഖരുടെ അക്കൗണ്ടുകളിലും നിറഞ്ഞു. എന്നാൽ മുൻ മന്ത്രി ടിപി രാമകൃഷ്ണൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിജയാശംസ നേർന്ന് അദ്ദേഹം പങ്കിട്ട പോസ്റ്റിൽ സ്ഥാനാർഥിയുടെ ചിത്രം മാറിപ്പോയതാണ് കാരണം.
സിപിഎം സ്ഥാനാർത്ഥിക്ക് പകരം മുൻപ് 20 ട്വന്റിക്ക് വേണ്ടി മൽസരിച്ച ഡോക്ടർ ജോ ജോസഫിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. അമിളി പറ്റിയെന്ന് മനസിലായതോടെ മന്ത്രി ഉടൻ തിരുത്തിയെങ്കിലും സ്‌ക്രീൻഷോട്ടുകൾ വൈറലായി. ആർക്കാണ് സീറ്റെന്ന് സ്വന്തം പാർട്ടിക്കാർക്ക് പോലും അറിയാത്ത അവസ്ഥയാണെന്ന പരിഹാസമാണ് ഇപ്പോൾ ഉയരുന്നത്.
മാദ്ധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ ആരാണ് ജോ ജോസഫ് എന്ന ചോദ്യങ്ങൾ എല്ലാ ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതിനിടെയാണ് മുൻ മന്ത്രി 20 ട്വന്റി സ്ഥാനാർത്ഥിയുടെ നേതാവിന്റെ ഫോട്ടോ പങ്കുവെച്ചത്.
തൃക്കാക്കരയിൽ കോൺഗ്രസിനെതിരെ മത്സരിക്കാനിറങ്ങിയ സിപിഎമ്മിന് ആദ്യപടി തന്നെ പാളിപ്പോയിരുന്നു. അഡ്വി. കെഎസ് അരുൺകുമാറിനെയാണ് ആദ്യം സ്ഥാനാർത്ഥിയാക്കാൻ നിശ്ചയിച്ചിരുന്നത്. ഇതിന്റെ ചുവരെഴുത്തുകളും മുറയ്‌ക്ക് ആരംഭിച്ചു. എന്നാൽ മണിക്കൂറുകൾക്കകം സ്ഥാനാർത്ഥിയുടെ പേര് മാറ്റുകയായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു.
Comments