തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്. ഇന്ന് നടന്ന പരിശോധനയിലും പലയിടത്തുനിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. നിരവധി കടകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
ഹോട്ടൽ ഭക്ഷണത്തിൽ നിന്നും പാമ്പിന്റെ തോൽ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്. സ്റ്റാർ ഹോട്ടലുകളായ ഇന്ദ്രപ്രസ്ത, സൂര്യ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ നിന്നും പഴകിയ ആഹാര സാധനങ്ങൾ കണ്ടെത്തി. വൃത്തിഹീനമായി സൂക്ഷിച്ച കോഴിയിറച്ചിയും പഴകിയ മാവും പിടിച്ചെടുത്തിട്ടുണ്ട്.
വട്ടപ്പാറ എസ് യു ടി ആശുപത്രിയുടെ ക്യാന്റീനിൽ നിന്നും പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയിൽ കണ്ടെത്തി. കൂടാതെ 25 കിലോ ഉപയോഗ ശൂന്യമായ മത്സവും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി കടകൾക്ക് നോട്ടീസ് നൽകി. കേരള ഹൗസ് മാർജിൻ ഫ്രീ മാർക്കറ്റും നോട്ടീസ് നൽകിയവയിൽപ്പെടുന്നു. നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഇന്നലെ ചെറിയ ഹോട്ടലുകളിൽ മാത്രം പരിശോധന നടത്തിയതിൽ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് സ്റ്റാർ ഹോട്ടലുകളിലും ഭക്ഷ്യവകുപ്പ് പരിശോധന നടത്തിയത്. ഇന്നലെ വരെ സംസ്ഥാനത്ത് 110 കടകൾ പൂട്ടിച്ചിട്ടുണ്ട്. കാസർകോട് ദേവനന്ദ എന്ന വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും ഭക്ഷ്യവകുപ്പിന്റെ പരിശോധന തുടരും.
Comments