മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം അനുവദിക്കില്ലെന്ന നിലപാട് ശക്തമാക്കി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന. ഉച്ചഭാഷിണികൾ ഉപയോഗിക്കില്ലെന്ന് മസ്ജിദുകളിലെ മൗലവിമാർ എഴുതി ഉറപ്പ് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പ്രവർത്തകർ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
മഹാരാഷ്‌ട്ര നവനിർമ്മാൺ സേന പൂനെ ഘടകം ആണ് നിലപാട് കടുപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നില്ലെന്ന് മസ്ജിദുകളിലെ മൗലവിമാരിൽ നിന്നും എഴുതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ പ്രവർത്തകർ പോലീസിന് കത്ത് നൽകി. തങ്ങൾ അസാൻ പ്രാർത്ഥനയ്‌ക്ക് എതിരല്ലെന്നും, എന്നാൽ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും മഹാരാഷ്‌ട്ര നവനിർമ്മാൺ സേന പ്രാദേശിക നേതാവ് ഹേമന്ത് സംഭൂസ് വ്യക്തമാക്കി.
നിരവധി പ്രശ്‌നങ്ങളാണ് മസ്ജിദുകളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം കാരണം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നടപടി ആവശ്യപ്പെട്ടുള്ള തങ്ങളുടെ പ്രക്ഷോഭം തുടരും. സംഭവത്തിൽ പോലീസ് ഇടപെടൽ ഉണ്ടാകണം. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുകയില്ലെന്ന മൗലവിമാരിൽ നിന്നും പോലീസ് ഉറപ്പുവാങ്ങണം. വിഷയത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ തങ്ങൾ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ ചൊല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments