ന്യൂഡൽഹി: ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് കൂടുതൽ സമയം നൽകി സുപ്രീം കോടതി. മൂന്ന് മാസത്തെ സമയമാണ് കേന്ദ്രസർക്കാരിന് സുപ്രീം കോടതി നൽകിയത്. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കൾ എണ്ണത്തിൽ കുറവുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ പദവി നൽകുന്നതിൽ കേന്ദ്രം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു.
ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണെന്നും സംസ്ഥാനങ്ങൾ നിലപാട് അറിയിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ അതാത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ ആദ്യം അറിയിച്ചത്. മന്ത്രിതല ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മുൻ സത്യവാങ്മൂലത്തെ അസാധുവാക്കി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.
മിസോറാം, കശ്മീർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ലക്ഷദ്വീപ്, ലഡാക്ക്, എന്നിവിടങ്ങളിൽ ഹിന്ദുമതം, ബഹായിസം, ജൂതമതം എന്നിവയ്‌ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് എതിർ സത്യവാങ്മൂലം. ഹിന്ദുക്കളാണ് ഒരു സംസ്ഥാനത്തിൽ ന്യൂനപക്ഷമെങ്കിൽ അവരെ ആർട്ടിക്കിൾ 29, 30 പ്രകാരം ന്യൂനപക്ഷ വിഭാഗമായി കണക്കാക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് സഞ്ജയ് കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് 1992 പ്രകാരം മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധർ, ജെയ്ൻ, സോറോസ്ട്രിയാൻസ് എന്നീ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്. എന്നാൽ മിസോറാം (2.75 ശതമാനം), നാഗാലാൻഡ് (8.75 ശതമാനം), മേഘാലയ (11.53 ശതമാനം), അരുണാചൽ പ്രദേശ് (29 ശതമാനം), മണിപ്പൂർ (31.39 ശതമാനം), പഞ്ചാബ് (38.40 ശതമാനം), കാശ്മീർ (28.44 ശതമാനം), ലക്ഷദ്വീപ് (2.5 ശതമാനം) എന്നിങ്ങനെയാണ് ഹിന്ദുക്കളുടെ കണക്ക്. പല സംസ്ഥാനങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായി വരുന്നുണ്ടെന്ന വസ്തുതയാണ് ഹർജിയായി സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടത്.
Comments