തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു. രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ഡോ കെ.എസ് രാധാകൃഷ്ണൻ
എന്നിവരടക്കമുളളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.
ഇതിന് മുന്നോടിയായി കാക്കനാട് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹരാർപ്പണവും നടത്തി. പിന്നീട് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായി എത്തിയാണ് എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചത്. തൃക്കാക്കരയിൽ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എൻഡിഎ സംവിധാനത്തിൽ പാകപ്പെടുത്തിയിട്ടുളള മണ്ഡലമാണ് തൃക്കാക്കരയെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. പത്രികാസമർപ്പണത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികളുടെ നേട്ടം തൃക്കാക്കര മണ്ഡലത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താഴെത്തട്ട് മുതൽ വളരെ ശക്തമായ പ്രവർത്തനമാണ് എൻഡിഎ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അ്ദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്‌ക്കാനുളള തുക കൈമാറിയത് അഹമ്മദാബാദ് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് ആയിരുന്നു. എൻഡിഎ സ്ഥാനാർത്ഥിക്ക് മധുരം നൽകി സ്വീകരിച്ച മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹം നൽകിയാണ് മടക്കിയത്. ഇതിന് ശേഷമാണ് എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിക്കാൻ എത്തിയത്.
Comments