ബെംഗളൂരു: കർണാടകയിൽ അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുമതി തേടണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആഭ്യന്തര വകുപ്പിലെ അധികൃതരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
അനുമതി ലഭിക്കാത്തവർ അതത് ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണി സ്വമേധയാ എടുത്ത് മാറ്റണമെന്നാണ് നിർദേശം. അതേസമയം ഉച്ചഭാഷണി ഉപയോഗിക്കുന്നതിന് അനുമതി തേടിയുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തും. ഉച്ചഭാഷിണി ഉപയോഗത്തിൽ സുപ്രീംകോടതി വിധി കർശനമായി നടപ്പിലാക്കാനാണ് തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
കോടതി വിധി സമത്വ പൂർണമായി നടപ്പിലാക്കും. വിധി എല്ലാവർക്കും ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. നിർബന്ധമായും കോടതി വിധി പിന്തുടരണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്ജിദുകളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ ഹനുമാൻചാലിസയും സുപ്രഭാതവും ഉച്ചത്തിൽ മുഴക്കുമെന്നായിരുന്നു ശ്രീരാമസേനയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ യോഗം ചേരുകയും കർശനമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.
2005ലാണ് ഉച്ചഭാഷിണികളിൽ നിന്നും ശബ്ദമലിനീകരണം ഉണ്ടാകുന്നതിനെക്കുറിച്ചും പൊതുസ്ഥലങ്ങളിൽ എപ്രകാരം ഉച്ചഭാഷിണികൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും സുപ്രീംകോടതി ഉത്തരവിട്ടത്. ഉച്ചഭാഷണികളും മ്യൂസിക് സിസ്റ്റങ്ങളും രാത്രി 10നും രാവിലെ ആറിനും ഇടയിൽ അടിയന്തിരഘട്ടങ്ങളിലൊഴികെ ഉപയോഗിക്കരുതെന്നാണ് കോടതി നിർദേശം. ശബ്ദമലിനീകരണം തടയുക എന്ന ഉദ്ദേശ്യത്തോടെയും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണിത്.
Comments