കാക്കനാട്: ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എൻഡിഎയ്‌ക്ക് ഏറ്റവും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷൻ.
ക്രൈസ്തവ സമൂഹത്തിന്റെ പരാതികൾ കേൾക്കാനോ പരിഹരിക്കാനോ ഭരിക്കുന്ന കക്ഷിയോ പ്രധാന പ്രതിപക്ഷമോ തയ്യാറായിട്ടില്ല. അവർ മതഭീകരവാദികളെ സഹായിക്കുന്നതിന്റെ പിന്നാലെയാണ്. അതുകൊണ്ടു തന്നെ ക്രൈസ്തവ സമൂഹത്തിന് ആശങ്ക വളരെ ശക്തമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഭീകരവാദ ശക്തികൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് ഇരയാകേണ്ടി വരുന്ന സമൂഹം ഒറ്റക്കെട്ടായി എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കും. മതഭീകരവാദ ശക്തികളെ വോട്ട് ബാങ്കിന് വേണ്ടി ഉപയോഗിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കെ റെയിൽ ചർച്ച ചെയ്യുമെന്ന് പറഞ്ഞവർ തന്നെ കുറ്റിയടി നിർത്തിവെച്ചിരിക്കുകയാണ്. അതിന്റെ അർത്ഥം അത് തുടർന്നാൽ അവർക്ക് തിരിച്ചടിയാകുമെന്നാണ്. സിൽവർ ലൈൻ വരുന്നതിനെതിരെ ശക്തമായ നിലപാട് കേരളത്തിലെ ബിജെപി സ്വീകരിച്ചിട്ടുണ്ട്. അത് വോട്ടർമാർക്ക് അറിയാമെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
എൽഡിഎഫ്, യുഡിഎഫ് വിരുദ്ധ വോട്ടുകളാണ് ട്വന്റി-20 കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പിടിച്ചത്. തൃക്കാക്കരയിൽ അവരുടെ പിൻമാറ്റത്തോടെ ഈ വോട്ടുകൾ ഗുണം ചെയ്യുക എൻഡിഎയ്‌ക്ക്് ആയിരിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Comments