ശ്രീനഗർ : പാകിസ്താനിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കശ്മീരിലെ വിദ്യാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തിയ ഹൂറിയത്ത് കോൺഫറൻസ് നേതാക്കൾക്കെതിരെ കേസ്. ഹൂറിയത്ത് നേതാവും സഹായികളുമുൾപ്പെടെ എട്ട് പേർക്കെതിരെ യുഎപിഎ ചുമത്താൻ ശ്രീനഗറിലെ പ്രത്യേക കോടതി ഉത്തരവിട്ടു. പാകിസ്താനിൽ സീറ്റ് നൽകിയതിന്റെ പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും പണം തട്ടിയാണ് ഇവർ ഭീകര ഫണ്ടിംഗ് നടത്തിയത്.
2020, ജൂലൈ 27 നാണ് എട്ട് ഹൂറിയത്ത് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. പാകിസ്താനിലെ ഒരു മെഡിക്കൽ സീറ്റിന് ഇവർ 15-20 ലക്ഷം രൂപവരെ പ്രതിഫലമായി വാങ്ങിയിരുന്നു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ച് നിരവധി വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കൈപ്പറ്റിയ തുക ഭീകര സംഘനകളുടെ അക്കൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. ഹൂറിയത്ത് നേതാക്കളുടെ അപേക്ഷ പ്രകാരം ഇന്ത്യയിൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഭീകരരുടെ അടുത്ത ബന്ധുക്കൾക്കാണ് കൂടുതലും പാകിസ്താനിൽ സീറ്റ് നൽകാറുള്ളത്. ഇവരെ ഭീകരരാക്കി തിരികെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അതിനായി വിദ്യാർത്ഥികൾക്ക് വ്യാജ എൻട്രൻസ് ടെസ്റ്റ് വെക്കുകയും അവരത് പാസായെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഹൂറിയത്ത് ഓഫീസുകളിൽ വെച്ച് ഇത്തരം നാഷണൽ ടാലന്റ് സെർച്ച് ടെസ്റ്റുകൾ നടത്തും. ടെസ്റ്റിൽ ഇവർ പാസായതായി വിശ്വസിപ്പിച്ച് വിദ്യാർത്ഥികളെ പാകിസ്താനിലേക്ക് കടത്തും. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം ഇവർ തിരികെ എത്തുക രാജ്യത്തിനെതിരെ പോരാടുന്ന ഭീകരരായിട്ടായിരിക്കും. കശ്മീർ താഴ്‌വരയിലെ ക്രമസമാധാനം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി എംബിബിഎസ് സീറ്റ് വിൽപ്പനയ്‌ക്ക് പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഈ സാഹചര്യത്തിലാണ് പാകിസ്താനിൽ നിന്നും പഠനം പൂർത്തിയാക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കില്ലെന്ന് ദേശീയ മെഡിക്കൽ കൗൺസിൽ അറിയിച്ചത്.
Comments