കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും കുടുംബാംഗങ്ങളെയും ട്രിങ്കോമാലി നേവൽ ബേസിലേക്ക് മാറ്റി. ദ്വീപ് രാഷ്‌ട്രത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ട്രിങ്കോമാലി സ്ഥിതിചെയ്യുന്നത്.
തലസ്ഥാന നഗരമായ കൊളംബോയ്‌ക്ക് 270 കിലോമീറ്റർ അകലെയാണ് ട്രിങ്കോമാലി. ഹെലികോപ്റ്റർ വഴിയാണ് മഹിന്ദ രാജപക്സെയും കുടുംബവും നേവൽ ബേസിലേക്ക് മാറിയത്. ഇതിന് പുറത്തും നിരവധി പേർ പ്രതിഷേധം നടത്തുന്നുണ്ടെന്നാണ് വിവരം.
നിലവിൽ ശ്രീലങ്കയിൽ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രക്ഷോഭം തടയാൻ നിയോഗിച്ചിട്ടുള്ളത്. തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഏകദേശം ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ കരകയറ്റാൻ സർക്കാരിന് കഴിയാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജനങ്ങൾ തെരുവിലറങ്ങിയത്. അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ പ്രധാനമന്ത്രി രാജിവെക്കുകയായിരുന്നു.
Comments