കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയുമായി ബന്ധപ്പെട്ട് പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പോലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടൻ ദിലീപിന്റെ നിർദേശപ്രകാരം നടി കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണ് പരിശോധിച്ചതെന്ന് ബാങ്ക് ജീവനക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് പോലീസ് സംഘങ്ങൾ ഇന്നലെ രാവിലെയും വൈകിട്ടുമായിട്ടാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറിൽ നിന്ന് എന്താണ് ലഭിച്ചത് എന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. കാവ്യാ മാധവനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണസംഘം ബാങ്കിലെത്തി പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലും കാവ്യ വ്യക്തമായ ഉത്തരം നൽകിയില്ല. ഭർത്താവും കേസിൽ പ്രതിയുമായ ദിലീപിനെതിരേ ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിവരങ്ങളെല്ലാം തള്ളുന്നതായിരുന്നു മറുപടികളെല്ലാം. സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിഷേധിച്ചിരുന്നു. കൂടുതൽ വ്യക്തത വരുത്തുന്നതിനായി കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
Comments