തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ പിണറായി സ്തുതിയുമായി കെ.വി തോമസ്. പ്രസംഗത്തിന്റെ ആദ്യാവസാനം പിണറായിയെ പുകഴ്‌ത്താൻ ശ്രമിച്ച കെ.വി തോമസ് കോൺഗ്രസിലെ നേതാക്കളെ തലയെണ്ണി വിമർശിക്കാനും മറന്നില്ല. കോൺഗ്രസിന്റെ മൃദുഹിന്ദുസമീപനം രാജ്യത്തെ മതമൈത്രിയെ തകർക്കുമെന്ന ആക്ഷേപവും കെ.വി തോമസ് ഉന്നയിച്ചു.
പദ്ധതികൾ വരുമ്പോൾ സ്വാഭാവികമായി എതിർപ്പുണ്ടാകും. ധാരാളം വികസന പദ്ധതികളുമായി തനിക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡ് വന്നപ്പോൾ ഒരു പളളിയും 263 ഓളം കുടുംബങ്ങളും ഒരു സെമിത്തേരിയുമാണ് മാറ്റേണ്ടി വന്നത്. കൊച്ചി മെട്രോയും എത്ര പ്രതിസന്ധി നേരിട്ടാണ് പൂർത്തിയായതെന്ന് അറിയാം. അത്തരം പ്രതിസന്ധികൾ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്നത് കരുത്തുളള ജനനായകൻമാർക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ നടന്ന സെമിനാറിൽ സ്റ്റാലിന്റെ വാക്കുകൾ കടമെടുത്താണ് ഇന്ത്യയെ നയിക്കാൻ കഴിയുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സ്റ്റാലിൻ പറഞ്ഞാൽ അത് തെറ്റാണ് എന്നെനിക്ക് പറയാൻ കഴിയുമോയെന്ന് കെ.വി തോമസ് ചോദിച്ചത്.
പിടി വളരെ അടുത്ത സുഹൃത്താണ്. പിടിയുടെ ഓർമ്മകൾക്ക് മുൻപിൽ തല കുനിക്കുന്നു. എന്നാൽ പിടിയുടെ സ്മരണ കാക്കുന്ന ആളുകൾ പിടി പറഞ്ഞ കാര്യങ്ങൾ വിസ്മരിച്ചുപോയോയെന്ന് കെ.വി തോമസ് ചോദിച്ചു.
പിണറായി വിജയന്റെ കാലത്ത് എന്ത് വികസനമാണ് നടന്നതെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. അദ്ദേഹത്തിന് ഓർമ്മക്കുറവ് ഉണ്ടെന്ന് തോന്നുന്നില്ലെന്നും പാലാരിവട്ടം മേൽപ്പാലം പുനരുദ്ധരിച്ചത് പിണറായി വിജയനാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോയെന്നായിരുന്നു കെവി തോമസിന്റെ മറുപടി.
ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ അവസാന കാലത്ത് വൈറ്റിലയിൽ ഒരു കല്ലിട്ടു അപ്പുറത്ത് മറ്റൊന്നും. ആ കല്ലുകളിൽ പട്ടി മൂത്രമൊഴിക്കുന്നതിന് മുൻപ് അത് മേൽപ്പാലമാക്കിയത് പിണറായിയാണെന്നും കെ.വി തോമസ് അഭിപ്രായപ്പെട്ടു.
ഒരു കോൺഗ്രസുകാരനായി നിന്നാണ് താൻ ഡോ ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കുന്നതെന്ന് കെ.വി തോമസ് ആവർത്തിച്ചു. കോൺഗ്രസ് വെറും അഞ്ച് രൂപ മെമ്പർഷിപ്പ് മാത്രമല്ല. അത് ഒരു വികാരമാണ്, സംസ്‌കാരമാണെന്നായിരുന്നു ഇതിന്റെ വിശദീകരണം.
ഏഴ് പ്രാവശ്യം തോറ്റവർക്ക് സീറ്റ് കൊടുക്കാം. ജയിച്ചവർക്ക് സീറ്റില്ല. എനിക്ക് 73 വയസായി. ഇവിടെ 78 ഉം 80 ഉം വയസുളള ആളുകൾ ഉണ്ട്. ചില ആളുകൾ 32 വയസിൽ താക്കോലുമായി പോയവർ ഇപ്പോഴാ തിരിച്ചുവന്നതെന്ന് എ.കെ ആന്റണിയെ ലക്ഷ്യം വെച്ച് കെ.വി തോമസ് പറഞ്ഞു. അവർക്കൊന്നും മറുപടിയില്ലെന്നും പിണറായി വിജയന്റെ കരങ്ങൾക്ക് ശക്തിപകരണമെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. ഏഴ് പ്രാവശ്യം മത്സരിച്ച ആളെന്ന നിലയിൽ പത്ത് പെറ്റ അമ്മയ്‌ക്ക് ഒത്തിരി എക്‌സ്പീരിയൻസുണ്ടെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.
Comments