എറണാകുളം: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാക്കര മണ്ഡലത്തിൽ ചേർക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലാരിവട്ടം വൈഎംസിഎ ഹാളിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഓണമാണ് കേരളത്തെ ഒന്നിപ്പിക്കുന്നത്. തൃക്കാക്ക വാമനമൂർത്തിയുടെ ആഘോഷമാണ് തിരുവോണം. എന്നാൽ ചില രാഷ്‌ട്രീയ ഇടപെടൽ മൂലം ക്ഷേത്രം നിൽക്കുന്ന പ്രദേശം തൃക്കാക്കരയിൽ നിന്നും മാറ്റപ്പെട്ടു. ഭഗവാന്റെ തൃക്കാൽ പതിഞ്ഞ സ്ഥലമാണ് തൃക്കാക്കര. സ്ഥലനാമങ്ങൾക്കും നമ്മുടെ സംസ്‌ക്കാരത്തിനും ഒരു വിലയും കൊടുക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പഴയ പ്രൗഢമായ കേരളം വീണ്ടെടുക്കാനാണ് ബിജെപി പോരാടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്ന കേരളമല്ല യഥാർത്ഥ കേരളം. 3.2 ലക്ഷം പൊതുകടമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്ത സംസ്ഥാനമാണ് നമ്മുടേത്. കൊറോണ കാലത്ത് 28,000 കോടി രൂപ സംസ്ഥാനം കടം വാങ്ങിച്ചത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തതയില്ല. ഒരു രൂപ പോലും ജനങ്ങൾക്ക് വേണ്ടി സംസ്ഥാനം ചിലവഴിച്ചിട്ടില്ല. കൊറോണ പ്രതിരോധത്തിന് വേണ്ടി കേന്ദ്രം നൽകിയ തുക മാത്രമാണ് ഉപയോഗിച്ചത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് കടം വാങ്ങുന്നതിന് പരിധിവെച്ചാൽ ശമ്പളവും പെൻഷനും കൊടുക്കാനാവാത്ത സംസ്ഥാനമായി കേരളം മാറുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഏത് വികസന മാതൃകയെ കുറിച്ചാണ് പിണറായി പറയുന്നത്. കഴിഞ്ഞ ആറുവർഷമായി എന്ത് വികസനമാണ് ഇടതുസർക്കാർ നടപ്പിലാക്കിയത്? കൊച്ചി മെട്രോയ്‌ക്ക് പണം അനുവദിച്ചത് കേന്ദ്രസർക്കാരാണ്. അമൃത് പദ്ധതിക്ക് പണം അനുവദിച്ചത് കേന്ദ്രമാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ തുടങ്ങിയ സ്മാർട്ട്‌സിറ്റി എവിടെയെത്തി? എറണാകുളത്ത് ഉണ്ടായ വികസനം എല്ലാം മോദി സർക്കാർ നൽകിയതാണ്. തൃക്കാക്കരയിൽ വീടില്ലാത്ത ആയിരങ്ങളുണ്ട്. വോട്ട്ബാങ്ക് അല്ലാത്തതിനാൽ സർക്കാർ അവരെ അവഗണിക്കുകയാണ്.
കാക്കനാട് ഡെങ്കിപ്പനി പടർന്ന് പിടിക്കുകയാണ്. ഇതാണോ കേരളത്തിന്റെ ആരോഗ്യ മാതൃക? ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം തീർക്കാൻ പോലും അധികൃതർക്ക് സാധിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയതിന്റെ പണം ഖജനാവിൽ നിന്നും പോയെന്ന് മാത്രം.
പിണറായി ഭരണത്തിലാണ് ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലായത്. പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന് മാത്രമാണ് ഈ സർക്കാർ പരിഗണന നൽകുന്നത്. ക്രൈസ്തവർ ന്യൂനപക്ഷമല്ലേ? പാലാബിഷപ്പ് സമുദായത്തിന്റെ ആശങ്ക പറഞ്ഞപ്പോൾ, ജോർജ് എം തോമസ് സത്യം പറഞ്ഞപ്പോൾ അവരെ ഒറ്റപ്പെടുത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരുമാണ്.
ഒരു മതപണ്ഡിതൻ പരസ്യമായി പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അപമാനിച്ചിട്ടും മുഖ്യമന്ത്രിയും സർക്കാരും പ്രതികരിച്ചില്ല. അവരാണ് പിസി ജോർജിനെതിരെ കേസെടുക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് നഗരത്തിൽ ഭീകരവാദ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകൾ പിടിച്ചെടുത്തു. നഗരങ്ങളിൽ പോലും ഭീകരവാദ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് രണ്ട് ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ലിസ്റ്റ് ഉണ്ടാക്കിയത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. പിണറായി ഭരണത്തിൽ സർക്കാർ സംവിധാനങ്ങൾ പോലും ഭീകരവാദികൾ ഉപയോഗിക്കുകയാണ്.
തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരേ ഒരു പൊതുപ്രവർത്തകനായ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ മാത്രമാണ്. മെയ് 31 ന് ശേഷവും രാധാകൃഷ്ണൻ എറണാകുളത്ത് ഉണ്ടാവും. കാലാകാലങ്ങളായി ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തിയവർ ഇപ്പോൾ അവരുടെ സ്ഥാനാർത്ഥികൾ എവിടെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments