കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ കൊലപാതകത്തിൽ ഭർത്താവ് സജ്ജാദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സജ്ജാദിനെ നാളെ കോടതിയിൽ ഹാജരാക്കും. ഷഹനയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സജ്ജാദിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ മാതാവും സഹോദരനും ആരോപിച്ചത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കാസർകോട് സ്വദേശിനിയാണ് ഷഹന. സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഷഹനയെ സജ്ജാദ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചതിന് പിന്നാലെയാണ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. പോലീസ് പരിശോധനയിൽ സജ്ജാദിന്റെ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. താൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് സജ്ജാദ് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഭർത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി അമ്മ ഉമൈബ പറഞ്ഞിരുന്നു. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്‌ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടേ അങ്ങോട്ട് അയക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഷഹനയെ നേരിട്ട് കാണാൻ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ അമ്മയും സഹോദരങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്.
Comments