തിരുവനന്തപുരം: മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്തുതയാണെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. എന്നാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ല. ബിവറേജസ് കോർപ്പറേഷൻ തന്നെ നഷ്ടത്തിലാണെന്നും സർക്കാർ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെ പോലും സ്പിരിറ്റ് വില വർദ്ധന ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കേരളത്തിൽ സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതിൽ മാത്രമെ നിർമ്മിക്കുന്നുള്ളൂ. നമുക്ക് ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ചു മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. ജവാന്റെ ഉത്പാദനം കൂട്ടാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് മൂലമാണ്. സ്പിരിറ്റിന്റെ വില വലിയ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.
അതേസമയം ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസൻസ് ഇല്ലാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധന ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments