ജക്കാർത്ത: ഇന്തോനേഷ്യയിലെ വാട്ടർ പാർക്കിൽ അപകടം. വാട്ടർ സ്ലൈഡ് പൊട്ടിവീണാണ് അപകടമുണ്ടായത്. ഏകദേശം 30 അടി താഴ്ചയിലേക്ക് സ്ലൈഡിലുണ്ടായിരുന്ന ആളുകൾ വീഴുകയായിരുന്നു. മെയ് ഏഴിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വാർത്ത അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചത്.
ഇന്തോനേഷ്യയിലെ സുരബായ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കെഞ്ചരൻ വാട്ടർ പാർക്കിലാണ് അപകടമുണ്ടായത്. സ്ലൈഡിന്റെ ഒരു ഭാഗം പെട്ടെന്ന് അടർന്ന് വീഴുകയായിരുന്നു. ഇതിലുണ്ടായിരുന്ന ആളുകൾ 30 അടിയോളം താഴ്ചയിലുള്ള കോൺഗ്രീറ്റ് തറയിലേക്കാണ് പതിച്ചത്. ഇതിന് പിന്നാലെ ആളുകൾ പേടിച്ച് നിലവിളിക്കുന്നതും ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടത്തിൽപ്പെട്ട 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ മൂന്ന് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കാലപ്പഴക്കം ചെന്ന സ്ലൈഡുകൾ അപകടത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമായ അറ്റകുറ്റപ്പണികളും പുതുക്കലുകളും നടത്താത്തതും സ്ലൈഡ് പൊട്ടിവീഴുന്നതിന് കാരണമായിട്ടുണ്ട്.
എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പാർക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നും അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു എന്നുമാണ് പാർക്ക് അധികൃതരുടെ വിശദീകരണം. അപകടത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ മറ്റ് പാർക്കുകളിൽ പരിശോധന കർശനമാക്കി.
Comments