ന്യൂഡൽഹി: എത്ര കിട്ടിയാലും ഒരു മടുപ്പും കൂടാതെ ഇഷ്ടം പോലെ നാം അകത്താക്കുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഉയർന്ന കലോറി അടങ്ങിയതുകൊണ്ടുതന്നെ ചോക്ലേറ്റ് കഴിക്കുന്നതിനെ ആരോഗ്യവിദഗ്ധർ അത്ര പ്രോത്സാഹിപ്പിക്കാറില്ല. അമിത വണ്ണം, പ്രമേഹം എന്നിവയെല്ലാമാണ് ചോക്ലേറ്റ് തീറ്റയുടെ അനന്തര ഫലങ്ങൾ. ഇത് ഓർത്ത് ചോക്ലേറ്റ് പ്രേമികളിൽ ചിലരെങ്കിലും കഴിക്കുന്നത് നിയന്ത്രിച്ച് ത്യാഗം ചെയ്യാറുണ്ട്. എന്നാൽ ഇനി ഇഷ്ടം പോലെ ചോക്ലേറ്റ് കഴിക്കാമെന്നാണ് പുതിയ പഠന റിപ്പോർട്ട്.
ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്.
ചോക്ലേറ്റ് കഴിക്കുന്നത് ചെറുപ്രായത്തിലെ മരണ സാദ്ധ്യത കുറയ്‌ക്കുമെന്നാണ് ഫൗണ്ടേഷനിലെ ഗവേഷകരുടെ കണ്ടെത്തൽ. ചോക്ലേറ്റിന്റെ ഉപയോഗം പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും, അതുവഴി നേരത്തെയുള്ള മരണ സാദ്ധ്യത കുറയുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.
ചോക്ലേറ്റ് കഴിക്കുന്നവരിൽ ചെറുപ്പത്തിലേ മരിക്കാനുള്ള സാദ്ധ്യത 12 ശതമാനം കുറവാണെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഇതിന് പുറമേ ദിവസം ചോക്ലേറ്റ് കഴിക്കുന്നതിൽ ഹൃദയാഘാതത്തിനും, ക്യാൻസറിനുമുള്ള സാദ്ധ്യത 16 ശതമാനം കുറവാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് പ്രമേഹത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് നിലവിലുള്ള വാദം. എന്നാൽ ആഴ്ചയിൽ രണ്ട് ചോക്ലേറ്റ് ബാറുകൾ കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാദ്ധ്യത മറ്റുള്ളവരെക്കാൾ നാല് മടങ്ങ് കുറവാണ്.
ഇതിന് പുറമേ രക്ത സമ്മർദ്ദം കുറയ്‌ക്കാനും, ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ചോക്ലേറ്റ് സഹായിക്കുമെന്നും പഠനം പറയുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോയിലെ ആന്റിഓക്‌സിഡന്റും ഫ്‌ളവനോയിഡും രക്ത കോശങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇത് വഴി ആളുകൾ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Comments